സൗഹൃദം നടിച്ച് ഉറക്കഗുളിക വെള്ളത്തില്‍ കലര്‍ത്തി നല്‍കി, ദമ്പതിമാര്‍ പിടിയിലായ കഥ..

Crime Local News

പെരിന്തല്‍മണ്ണ: വാടകക്വാര്‍ട്ടേഴ്‌സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതിമാരെ അറസ്റ്റുചെയ്തു. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ് (27), ഭാര്യ ദോളന്‍ ചപദാസ് (33) എന്നിവരാണ് ബംഗാളില്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന സൗത്ത് 24 പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദീപാങ്കര്‍ മാജിയെയാണ് (38) പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ കഴിഞ്ഞ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ദീപാങ്കര്‍ മാജിയുടെ താമസസ്ഥലത്ത് നാട്ടുകാരായ ദമ്പതിമാര്‍ ഇടക്കിടെ വരാറുണ്ടായിരുന്നു. ഇതിനിടയില്‍ ദീപാങ്കര്‍ സ്ത്രീയുടെ നഗ്‌നവീഡിയോ ഫോണില്‍ പകര്‍ത്തുകയും അതുപയോഗിച്ച് പലപ്പോഴായി ബ്ലാക്ക് മെയില്‍ ചെയ്തതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പലയിടങ്ങളില്‍ നിന്നായി വാങ്ങിയ ഉറക്ക ഗുളികയുമായി ദീപാങ്കറിന്റെ താമസസ്ഥലത്തെത്തിയ സ്ത്രീ സൗഹൃദം നടിച്ച് ഉറക്കഗുളിക വെള്ളത്തില്‍ കലര്‍ത്തി നല്‍കി. മയക്കിയ ശേഷം പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് തലയിണ കൊണ്ട് മുഖത്തമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.

വാടകക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ആളുകളുടെ മൊഴിയില്‍ നിന്നും 26ന് പ്രതികള്‍ ഇവിടെ എത്തിയിരുന്നതായി വിവരം കിട്ടി. താമസസ്ഥലം കണ്ടെത്തി അന്വേഷിച്ചപ്പോള്‍ ഇരുവരും അവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ പ്രതികള്‍ ബംഗാളിലെത്തിയതായി മനസിലായി. ബംഗാള്‍ പൊലീസുമായി ബന്ധപ്പെട്ട് ഇവരെ തടഞ്ഞുവച്ചു. കുറ്റം സമ്മതിച്ചതോടെ 30ന് അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണയിലെ പൊലീസ് സംഘം ബംഗാളിലെത്തി മേയ് രണ്ടിന് ഇവരെ പെരിന്തല്‍മണ്ണയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.