ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ സംസ്കൃതത്തിന് പുറമേ തമിഴിലും പ്രാര്‍ഥനകൾക്കായുള്ള മാറ്റത്തിനൊരുങ്ങി ഡിഎംകെ സര്‍ക്കാര്‍. തമിഴ് പ്രാർത്ഥനയ്ക്കായി അവസരമൊരുക്കിയ ‘അണ്ണൈ തമിഴില്‍ അര്‍ച്ചനൈ’ അഥവാ മാതൃഭാഷയായ തമിഴില്‍ പ്രാര്‍ഥന അവതരിപ്പിച്ചതിന് ശേഷമാണ് അത് പ്രവർത്തികമാക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തിൽ 47 ക്ഷേത്രങ്ങളില്‍ മാറ്റം കൊണ്ടുവരാനാണ് സർക്കാർ വിചാരിക്കുന്നത്.
ഭക്തരുടെ തീരുമാനത്തിനനുസരിച്ച് ഏത് ഭാഷയിൽ വേണമെങ്കിലും പൂജ നടത്താം. തമിഴ് പ്രാർത്ഥനയ്ക്കായി പ്രത്യേക പരിശീലനം നൽകിയ പൂജാരിമാരുടെ ഫോൺ നമ്പറുകൾ ഇതിനായി അമ്പലങ്ങളിൽ പ്രദർശിപ്പിക്കും. എന്നാൽ സംസ്കൃതഭാഷയിൽ പ്രാർത്ഥന തുടരുന്നതിനും കുഴപ്പമില്ല.
സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളിലും തമിഴിലും പൂജ നടത്താനുള്ള അവസരമൊരുക്കുന്നതിന് ശ്രമിക്കുകയാണ് സർക്കാരിപ്പോൾ. ഇതിനു വേണ്ടി പരിശീലനം ലഭിച്ച പൂജാരികൾക്കു പുറമെ കൂടുതൽ പേർക്ക് പരിശീലനം നൽകാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ചെന്നൈയിലെ കപാലീശ്വര ക്ഷേത്രത്തിൽ നടന്ന ‘അന്നൈ തമിഴില് അര്ച്ചനൈ’യുടെ ഉദ്ഘാടന ചടങ്ങില് മന്ത്രി പി കെ ശേഖർ ബാബു പങ്കെടുത്തിരുന്നു.