ഏഴുവയസുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ55കാരന് പത്തുവര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയും

Crime Local News

പെരിന്തല്‍മണ്ണ: ഏഴുവയസുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 55കാരനെ പത്തുവര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുലാമന്തോള്‍ ടി.എന്‍. പുരം വടക്കേക്കര ശങ്കരന്‍തൊടി ശിവദാസന്‍(55)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ പത്ത് മാസം കഠിനതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ 30,000 രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. 2022ല്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സി.അലവി, സുനില്‍ പുളിക്കല്‍, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പി. പരമേശ്വരത്ത് ഹാജരായി. പത്ത് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.