മോദി റോഡ്‌ഷോ; വ്യാജപ്രചാരണത്തിന്റെ പിന്നില്‍ ബിജെപി വിരുദ്ധ ഗൂഢാലോചന: ഡോ. എം. അബ്ദുള്‍ സലാം

Breaking Keralam Local News Politics

മലപ്പുറം: പാലക്കാട്ടെ നരേന്ദ്രമോദിയുടെ റോഡ് ഷോയുമായി ബന്ധപ്പെട്ടുള്ള വ്യാജപ്രചാരണത്തിന് പിന്നില്‍ ബിജെപി വിരുദ്ധ ഗൂഡാലോചനയെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാം. പ്രധാനമന്ത്രി മോദി പാലക്കാട് റോഡ് ഷോ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച്ച മുമ്പ് തന്നെ സന്ദേശം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെല്ലാമാണ് പാലക്കാട്ടെ മോദിയുടെ റോഡ് ഷോയ്ക്ക് ഒപ്പം ഉണ്ടാകണമെന്ന് ഒരാഴ്ച്ച മുമ്പു തന്നെ തീരുമാനിച്ചതാണ്. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍, പാലക്കാടിന്റെ ഒരു നിയോജകമണ്ഡലം പങ്കിടുന്ന ലോക്‌സഭാ മണ്ഡലമായ പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്‌മണ്യന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നീ മൂന്ന് പേര്‍ പ്രധാനമന്ത്രിക്കൊപ്പം പ്രചാരണ വാഹനത്തില്‍ കയറണമെന്ന് മുന്‍കൂട്ടി നശ്ചയിച്ചതാണ്. നിരവധി കമ്മിറ്റികള്‍ അംഗീകാരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കപ്പെടുന്നത്. എന്നാല്‍ ഇതൊന്നു അറിയാതെയാണ് മലപ്പുറം സ്ഥാനാര്‍ത്ഥിയും മോദിക്കൊപ്പം വാഹനത്തില്‍ ഉണ്ടെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. മോദിയോടൊപ്പമുള്ള റോഡ്‌ഷോയ്ക്ക് തന്നെ വിളിച്ചിരുന്നില്ലെന്നും താന്‍ പാലക്കാട് പോയത് മോദിയെ സ്വീകരിക്കാനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയെ കാണാനായി. മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണെന്ന് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം ആശംസനേര്‍ന്നു. മലപ്പുറം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടു. ചിരിച്ചുകൊണ്ട് അദ്ദേഹം അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് പട്ടികയില്‍ നേരത്തെ നിശ്ചയിച്ചവരുമായി റോഡ് ഷോ തുടങ്ങുകയായിരുന്നു. ഒപ്പം താന്‍ മടങ്ങുകയും ചെയ്തു. ഇതാണ് അവിടെ സംഭവിച്ചതെന്നും അബ്ദുള്‍ സലാം വ്യക്തമാക്കി.

ഒരാഴ്ച്ച മുമ്പ് തന്നെ അംഗീകരിക്കപ്പെട്ട പട്ടികയില്‍ അന്നു തന്നെ തന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. സുരക്ഷയുടെ ഭാഗമായി മൂന്നുപേര്‍മാത്രമെ വാഹനത്തില്‍ കയറാന്‍ അനുവാദമുണ്ടായിരുന്നുള്ളു. തമിഴ്‌നാട്ടില്‍ നടന്ന റോഡ് ഷോയിലും മോദിക്കൊപ്പം മൂന്നുപേരെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധത പ്രചരിപ്പിക്കാന്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് മോദിയുടെ പ്രചാരണ വാഹനത്തില്‍ കയറ്റാത്തതെന്ന തരത്തില്‍ വ്യാജപ്രചാരണം സൃഷ്ടിക്കുകയായിരുന്നു. ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വരുത്തി തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ചില രാഷ്ട്രീയ നേതാക്കളും വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പ്രസ്താവിച്ചു.