11 കാരിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ചു. 49കാരന് 27 വര്‍ഷം കഠിന തടവും പിഴയും

Crime Local News

മലപ്പുറം: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. മമ്പാട് പുള്ളിപ്പാടം കാരച്ചാല്‍ പൂളക്കപോയില്‍ നെല്ലിക്കുത്ത് പ്രഭാകരനെ (49)യാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജഡ്ജ് കെ.പി. ജോയി ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.
2017, 2018 കാലഘട്ടങ്ങളില്‍ കുട്ടിയെ വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി ഗൗരവതരമായ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ സംഭവത്തില്‍ നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന ഭൂപേഷ്, സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്പെക്ടര്‍ റസിയ ബംഗാളത്ത് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് .ബിനുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് കോടതിയില്‍ ഹാജരായി.
വഴിക്കടവ് പോലീസ് സ്റ്റേഷനിനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. അതിജീവിതക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്കു നല്‍കും. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.