എം.ഡി.എം.എ കേസിലെ പ്രതിയായ 28കാരനെ വെടിവെച്ച കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സുഹൃത്തുക്കളെ ചുറ്റപ്പറ്റി

Crime News

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ എം.ഡി.എം.എ കേസിലെ പ്രതിയായ 28കാരനെ വെടിവെച്ച കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സുഹൃത്തുക്കളെ ചുറ്റപ്പറ്റി. പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയില്‍
മലപ്പുറം എടവണ്ണ ചെമ്പക്കുത്ത് ജാമിയ നദ്വിയ്യ കോളജിനു സമീപത്തെ പുലിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ എന്‍.ഡി.എം.എ കേസിലെ പ്രതിയായിരുന്ന എടവണ്ണ ചെമ്പക്കുത്ത് അറയിലകത്ത് റഷീദിന്റെ മകന്‍ റിദാന്‍ ബാസിലിനെ (28) ഇന്നലെയാണ് വെയിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നത്. റിദാന്‍ ബാസില്‍ കൊല്ലപ്പെടുന്നത് ലഹരിക്കടത്തിലെ വമ്പന്‍മാരുടെ പേരുവെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണെന്നു അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നത്. നേരത്തെ കരിപ്പൂരില്‍വെച്ചാണ് റിദാന്‍ ബാസിലിനെ എം.ഡി.എം.എ കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ ചില സുഹൃത്തുക്കള്‍ കുടിക്കിയാതാണെന്നുമായിരുന്നു റിദാന്‍ വെളിപ്പെടുത്തിയിരുന്നത്. നാട്ടിലെ ലഹരിക്കടത്ത്, സ്വര്‍ണക്കടത്തുകള്‍ക്കു പിന്നില്‍ നാട്ടിലെ മാന്യന്‍മാരായ ചില വമ്പന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ പൊയ്മുഖങ്ങള്‍ താന്‍ തുറന്നു പറയുമെന്നും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലൊണു റിദാന്‍ ബാസിലിന്റെ മരണമെന്നും തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഇവര്‍ക്കു പങ്കുണ്ടാകുമെന്നും ഇക്കാര്യം അറിയുന്ന നാട്ടുകാര്‍ പറയുന്നു. കരിപ്പൂരില്‍വെച്ച് റിദാന്‍ ബാസിലിനെ എം.ഡി.എം.എയുമായി പിടിച്ചപ്പോള്‍ എടവണ്ണയിലെ തന്നെ മറ്റൊരു സുഹൃത്തായ ഷമീമും കൂടെയുണ്ടായിരുന്നു. ഷമീമിന്റെ ഭാര്യ അടുത്തിടെ തൂങ്ങിമരിച്ചിരുന്നു. ഈ മരണത്തിലും ചില ദുരൂഹതകളുണ്ടായിരുന്നു. തുടര്‍ന്നു പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നിലവില്‍ കൊലപാതകക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള റിദാന്‍ ബാസിലിന്റെ സുഹൃത്തും മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള വ്യ്ക്തിതന്നെയാണ്. ഇരുവരും ദിവസങ്ങള്‍ക്കു മുമ്പു ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വരെ തെയ്യാറാക്കിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
കരിപ്പൂരില്‍വെച്ചു എം.ഡി.എം.എ കേസില്‍ ഷമീം ഉള്‍പ്പെടെയുള്ളവരാണ് തന്നെ കുടുക്കിയതെന്നാണ് റിദാന്‍ ബാസില്‍ പറഞ്ഞിരുന്നത്.
റിദാന്റെ നെഞ്ചില്‍ വെടിയേറ്റതിന്റെ മൂന്ന് മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഏത് പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നു സ്ഥിരീകരിച്ചിട്ടില്ല. തലയ്ക്കു പിന്നില്‍ അടിയേറ്റതായും വയറിലും മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന എടവണ്ണ മുണ്ടേങ്ങര സ്വദേശിയായ സുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരുന്നത്.
മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്കെത്തിച്ചത്. ഇയാളും റിദാനും തമ്മില്‍ മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടന്നിരുന്നതായി സൂചനയുണ്ട്. ഇന്നലെ രാവിലെയാണ് ജാമിയ കോളജിനു സമീപം 300 മീറ്റര്‍ മാറിയുള്ള പുലിക്കുന്ന് മലയുടെ മുകളില്‍ മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ അപൂര്‍വമായി മാത്രം വരുന്ന സ്ഥലമാണിതെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം റിദാനും സുഹൃത്തുക്കളും സ്ഥിരമായി ഇവിടെയെത്താറുണ്ടന്ന് നാട്ടുകാര്‍ പറയുന്നു.
കരിപ്പൂരില്‍വച്ച് 15 ഗ്രാം എം.ഡി.എം.എ പിടിച്ച കേസില്‍ റിദാനു ജയില്‍ശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്.വെള്ളിയാഴ്ച രാത്രി വീട്ടില്‍നിന്ന് പോയ റിദാന്‍ രാവിലെ ആയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി സുഹൃത്തിനോടൊപ്പം പുലിക്കുന്ന് മലയില്‍ എത്തിയതായിരുന്നു റിദാന്‍. താന്‍ മടങ്ങിയശേഷവും റിദാന്‍ ഇവിടെത്തന്നെ തങ്ങിയെന്നും ഇക്കാര്യം റിദാന്റെ വീട്ടുകാരെ അറിയിച്ചിരുന്നു എന്നുമാണ് സുഹൃത്ത് പറയുന്നത്. ഇതോടെയാണ് വീട്ടുകാരുടെ തിരിച്ചില്‍ ഇങ്ങോട്ടും വ്യാപിപ്പിച്ചത്. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ എബ്രഹാം, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഗംഗാധരന്‍, എടവണ്ണ, നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി ഒമ്പതരയോടെ എടവണ്ണ ജുമാ മസ്ജിദില്‍ ഖബറടക്കി. മാതാവ്: നസീമ . ഭാര്യ: ഹിബ. സഹോദരന്‍: റാസില്‍