ഇനി മലപ്പുറം താനൂരില്‍ കടലിലൂടെ 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാം

Local News

മലപ്പുറം: സാഹസികടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒട്ടുംപുറം തൂവല്‍തീരത്ത് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനമാരംഭിച്ചു. കടലില്‍ 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 10 മുതല്‍ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാബോട്ടുകളും, ലൈഫ്ജാക്കറ്റുകളും കൂടാതെ ലൈഫ്ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഫൈബര്‍ എച്ച്.ഡി .പി .ഇ . വിദേശനിര്‍മിത പാലത്തില്‍ ഇന്റര്‍ലോക്ക് കട്ടകളുടെ മാതൃകയില്‍ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍പരപ്പിന് മുകളില്‍ യാത്ര ചെയ്യാനുള്ള പാലം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും സ്റ്റീല്‍ കൈവരികളോടെ നിര്‍മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളവും, ഏഴ് മീറ്റര്‍ വീതിയിലുമാണ് ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമും നിര്‍മിച്ചിട്ടുള്ളത്.

ചടങ്ങ് മന്ത്രി അഡ്വ.പി .എ .മുഹമ്മദ് റിയാസ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്താണ് ഫ്‌ലോട്ടിംങ് ബ്രിഡ്ജ് ഒരുക്കിയത്.
താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി .പി . ഷംസുദ്ദീന്‍ സംസാരിച്ചു. ജില്ലാകലക്ടര്‍ വി. ആര്‍ .പ്രേംകുമാര്‍ ഐ.എ.എസ് സ്വാഗതവും, അനില്‍ തലപ്പള്ളി നന്ദിയും പറഞ്ഞു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി. കെ .സുബൈദ, താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ .പി . നിസാമുദ്ദീന്‍, ഇ .കുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡിടിപിസി എക്‌സിക്യൂട്ടീവ് അംഗം വി. പി അനില്‍, ഡി.ടി.പി.സി. സെക്രട്ടറി പി. വിപിന്‍ചന്ദ്ര, സമദ് താനാളൂര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.