ഭഗവതി ക്ഷേത്രത്തിലും അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലുംരണ്ടു ദിവസങ്ങളിലായി മോഷണം

Crime Local News

പെരിന്തല്‍മണ്ണ: ഏലംകുളം മാട്ടായ്ക്കുന്ന് ഭഗവതി ക്ഷേത്രത്തിലും അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലും
രണ്ടു ദിവസങ്ങളിലായി മോഷണം. തിങ്കളാഴ്ച പുലര്‍ച്ചെ 1.50-ഓടെയാണ് മാട്ടായ്ക്കുന്ന് ക്ഷേത്രത്തില്‍ ശ്രീകോവിലിന് മുന്നിലെ പ്രധാന ഭണ്ഡാരത്തിന്റെയും കാവിനു മുന്നിലുള്ള ഭണ്ഡാരത്തിന്റെയും പൂട്ടു പൊളിച്ച് പണം കവര്‍ന്നത്. മുഖം മൂടിവച്ചയാള്‍ പടികള്‍ കയറി ക്ഷേത്രത്തിലേക്ക് കടക്കുന്നതും ഭണ്ഡാരങ്ങളിലെ പണമെടുക്കുന്നതും സി.സി.ടി.വി.കളില്‍ പതിഞ്ഞിട്ടുണ്ട്. കാവിലെ ഭണ്ഡാരത്തിനു മുന്നില്‍ നാണയങ്ങള്‍ ചിതറിക്കിടപ്പുണ്ട്. ഫെബ്രുവരി 28-നാണ് ഭണ്ഡാരങ്ങളിലെ പണം അധികൃതര്‍ അവസാനം എടുത്തത്. ക്ഷേത്ര അധികൃതരുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.50 ഓടെ യാണ് അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലും മോഷണം. മഖാമിന്റെ ഗ്രില്ല് തകര്‍ത്താണ് അകത്തു കടന്നത്. മേശവലിപ്പിലെ രസീത് പണമായ അയ്യായിരത്തിലേറെ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു
കൂടാതെ തൊട്ടടുത്ത് മരത്തില്‍ നിര്‍മിച്ച നേര്‍ച്ചപ്പെട്ടിയിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന്റെ പൂട്ട് തകര്‍ത്തിട്ടില്ല. തൊട്ടടുത്തെ മറ്റൊരു ഭണ്ഡാരവും തുറക്കാന്‍ ശ്രമിച്ചതായ സൂചനയുണ്ട്. മേശവലിപ്പ് തുറക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മഖാം ഭാരവാഹികളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി