പതിനൊന്നുകാരനുനേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

Crime Local News

നിലമ്പൂര്‍: വീടിനടുത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 11 വയസുള്ള ആണ്‍കട്ടിയെ വാഴത്തോട്ടത്തിലേക്ക് കൊണ്ടു പോയി ഗുരുതര ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. മൂത്തേടം കാരപ്പുറം കല്‍ക്കുളത്തെ കടമ്പോടന്‍ യൂസഫി (51)നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ശ്രീ. കെ. പി ജോയ് ശിക്ഷിച്ചത്. പിഴ അടക്കുന്ന പക്ഷം തുക അതിജീവിതന് നല്‍കണം. പിഴ അടക്കാത്ത പക്ഷം 3 മാസം സാധാരണ തടവ് അനുഭവിക്കണം. 2019 മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം. എടക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എടക്കര ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍, എസ്.ഐ രതീഷ് എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ടയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ് ഹാജരായി. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി ഷീബ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും.