14കാരിയെ തട്ടിക്കൊണ്ടുപോയ 20കാരന് ജാമ്യമില്ല

Crime Local News

മഞ്ചേരി : റെയില്‍വെ സ്റ്റേഷനില്‍ നിന്നും പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. തമിഴ്‌നാട് കന്യാകുമാരി കളിയിക്കാവിള മേക്കോട് പൊന്നച്ചാന്‍ വിളയില്‍ ധനേഷ് (20)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. 2022 ഡിസംബര്‍ 23ന് വൈകീട്ട് അഞ്ചു മണിക്കാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബാലികയെ തട്ടിക്കൊണ്ടുപോയത്. മാതാവിനൊപ്പം വര്‍ക്കലയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ബാലിക. ചെറുകര റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ ബാലികയെ യുവാവ് പ്രലോഭിപ്പിച്ച് മറ്റൊരു തീവണ്ടിയില്‍ കയറ്റുകയായിരുന്നു. തിരുവനന്തപുരത്തെത്തിയ ഇരുവരും വിശാല്‍ എന്ന പൊരിക്കച്ചവടക്കാരനെ പരിചയപ്പെട്ടു. ശിവഗിരി മഠത്തിനടുത്ത് വിശാലിന്റെയും കുടുംബത്തിന്റെയും കൂടെ കച്ചവടത്തില്‍ പങ്കു ചേര്‍ന്നു. രാത്രി ഇവര്‍ക്കൊപ്പം മഠത്തിലെ ഓഡിറ്റോറിയത്തിന്റെ സ്റ്റേജിനു പിറകില്‍ കിടന്നു. 26ന് വിശാലും കുടുംബവും മടങ്ങിയപ്പോള്‍ ഇവര്‍ അവിടെതന്നെ തങ്ങി. തുടര്‍ന്ന് ജനുവരി എട്ടുവരെ ഇവിടെ വെച്ചും പിന്നീട് പ്രതിയുടെ കളിയിക്കാവിള വീട്ടില്‍വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. 2023 ജനുവരി 10ന് പെരിന്തല്‍മണ്ണ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി എം സന്തോഷ് കുമാറാണ് കേസന്വേഷിക്കുന്നത്