കുറുപ്പന്തറയില്‍ യുവതി തൂങ്ങിമരിച്ച സംഭവം ; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണവുമായി അച്ഛൻ

Crime Keralam News

കോട്ടയം : കുറുപ്പന്തറയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി അച്ഛൻ രംഗത്ത്. മാനസിക പീഡനം മൂലമാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തത് എന്ന് തോമസ് കടുത്തുരുത്തി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്തിനെ (31) ഞീഴൂരില്‍ ബന്ധുവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുണ്ട്. കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞു കൊണ്ടുള്ള ഭര്‍ത്താവിന്റെ മാനസികപീഡനമാണ് എലിസബത്തിന്റെ മരണകാരണമെന്നാണ് അച്ഛൻ ആരോപിക്കുന്നത്.

2019 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഉഴവൂര്‍ കോളജില്‍ ഗസ്റ്റ് അധ്യാപികയായിരുന്ന എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടില്‍ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി കടുത്തുരുത്തി എസ്‌ഐ വിപിന്‍ ചന്ദ്രന്‍ അറിയിച്ചു.