കുട്ടിയുടെ കരച്ചിൽ ശല്യമായപ്പോൾ വായിൽ ബിസ്ക്കറ്റ് നിറച്ച് തൊട്ടിലിൽ കിടത്തി ;ശ്വാസംമുട്ടി കുഞ്ഞ് മരിച്ച സംഭവത്തിൽ മുത്തശ്ശി അറസ്റ്റിൽ

Crime India News

കോയമ്പത്തൂരാണ് സംഭവം. ആർ.എസ് പുറം കൗലിബ്രൗൺ റോഡിൽ നിത്യാനന്ദയുടെ മകൻ ഒരു വയസ്സുള്ള ദുർഗേഷാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ നന്ദിനിയുടെ നാഗലക്ഷ്മിയെന്നു പേരുള്ള അമ്മയാണ് അറസ്റ്റിലായത്.

ഇന്നലെയാണ് സംഭവം നടന്നത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നന്ദിനി വീട്ടിലെത്തിയാപ്പോൾ കാണുന്നത് തൊട്ടിലിൽ ചലനമില്ലാതെ കിടക്കുന്ന കുഞ്ഞിനെയാണ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിൽ മുറിവുകളും കാണാനുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്യുകയും നാഗാലക്ഷ്മി കുറ്റം സമ്മതിക്കുകയും ചെയ്തു.

കുഞ്ഞ് കളിക്കുന്നതിനിടയിൽ തറയിൽ നിന്ന് എന്തോ എടുത്ത് കഴിക്കുകയും അതിൽ ദേഷ്യം വന്ന നാഗാലക്ഷ്മി കുഞ്ഞിനെ അടിക്കുകയും ചെയ്തു. കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോളുണ്ടായ ദേഷ്യത്തിൽ വായിൽ ബിസ്ക്കറ്റ് നിറച്ച് തൊട്ടിലിൽ കിടത്തുകയായിരുന്നു. തുടർന്ന് തന്റെ ജോലികളിൽ മുഴുകിയ നാഗലക്ഷ്മി കുഞ്ഞിനെ തിരിഞ്ഞു നോക്കിയതേയില്ല. ഇതിനിടെ ശ്വാസംമുട്ടിയായിരുന്നു കുഞ്ഞിന്റെ ദാരുണമായ മരണം.