ഡൽഹി മണ്ഡോളി ജയിലിൽ കഴിയുന്ന പ്രതികൾ ലോക്കപ്പിലിരുന്ന് മദ്യപിക്കുന്നതിന്റെയും ലഘുഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വിവാദമാകുന്നു. ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാത്തലവനായ നീരജ് ബവാന, രാഹുൽ കാല, നവീൻ ബാലി തുടങ്ങിയവർ ജയിലിനകത്ത് മദ്യപിച്ചും സിഗരറ്റു വലിച്ചും ആഘോഷിക്കുന്നതിന്റെയും ഫോൺ വിളിച്ചു സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയ്ക്കു വഴിയൊരുക്കിയത്. നീരജ് ബവാനയുടെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് 24 സെക്കന്റ് നീണ്ടുനിൽക്കുന്ന ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി തവണ പിടിച്ചുപറി കേസിലും കൊലപാതക കേസിലും പോലീസ് അറസ്റ്റു ചെയ്ത ഇവർ തീഹാറിലുള്ള മണ്ഡോളി ജയിലിലായിരുന്നു. എന്നാൽ ഇവരുടെ എതിർ സംഘത്തിലുണ്ടായിരുന്ന ഒരാളെ കൊല്ലുവാൻ പദ്ധതിയിട്ടെന്ന ആരോപണത്തിൽ ഡൽഹി പോലീസ് സൈബർ സെൽ ഈ മാസം ആദ്യ ആഴ്ച ഇവരെ വീണ്ടും അറസ്റ് ചെയ്യുകയായിരുന്നു. ശേഷം ഈ മാസം പത്താം തീയ്യതി വരെ ഇവർ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. തുടർന്നാണ് മണ്ഡോളി ജയിലിലേക്ക് ഇവരെ മാറ്റിയത്.
ഈ ദൃശ്യങ്ങൾ പകര്ത്തിയത് മണ്ഡോളി ജയിലിൽ വെച്ചോ പ്രത്യേക പൊലീസ് സെല്ലിന്റെ ലോക്കപ്പിൽ വെച്ചോ ആകാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നീരജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ജയിലിനുള്ളിലുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് കാണാനാവും. ഇപ്പോൾ ഇവർ തീഹാർ ജയിലിലാണുള്ളത്. ജയിലിൽ കഴിയുന്ന കുറ്റവാളികൾക്ക് വിഐപി പരിഗണനയെങ്ങനെ കിട്ടി എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്. ഈ വിഷയത്തിൽ പോലീസിനെതിരായി കനത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.