കരിപ്പൂരിൽ സ്വർണക്കടത്തിന്റെ വ്യത്യസ്ത രീതികൾ തുടരുന്നു .

Breaking Crime Keralam Local News

മലപ്പുറം: ഇന്നലെ ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നുമായി പേനയുടെ റീഫിലിനുള്ളിലും ശരീരത്തിനുള്ളിലും വസ്ത്രങ്ങളിലുമായി ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോയോളം സ്വർണം കോഴിക്കോട് വിമാനത്താവളത്തിലെ എയർ കസ്റ്റoസ്‍ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ രാവിലെ ദുബായിൽനിന്നും എയർ ഇൻഡ്യാ എക്സ്പ്രസ്സ്‌ വിമാനത്തിൽ എത്തിയ മലപ്പുറം കെ പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാലു ബോൾ പോയിന്റ് പേനകൾ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ അവയുടെ റീഫിലിനുള്ളിൽ സ്വർണ റോഡുകൾ അതിവിദഗ്ധമായി ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്ന് കണ്ടെത്തി. ഇങ്ങനെ ഒളിപ്പിച്ച ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന 42 ഗ്രാം തൂക്കമുള്ള നാലു സ്വർണറോഡുകളാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി എയർ ഇൻഡ്യാ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ ബേലികോത്ത് ഷാനവാസിനെ (26) ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ഷാനവാസ്‌ ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും അസാമാന്യ ഭാരം തോന്നി. പിന്നീട് ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ ഷാനവാസിന്റെ പാന്റ്സും അടിവസ്ത്രവും സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെ ന്നു കണ്ടെത്തി. 1116 ഗ്രാം തൂക്കമുള്ള സ്വർണ്ണമിശ്രിതമടങ്ങിയ ഈ വസ്ത്രങ്ങളിൽനിന്നും സ്വർണം പിന്നീട് വേർതിരിച്ചെടുക്കുന്നതാണ്. മറ്റൊരു കേസിൽ ജിദ്ദയിൽ നിന്നും എത്തിയ കോഴിക്കോട് ശിവപുരം സ്വദേശിയായ പറയരു കുന്നുമ്മേൽ അൻസിൽ (32) തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 795 ഗ്രാം തൂക്കമുള്ള മൂന്നു ക്യാപ്സൂളുകളാണ് എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം പിന്നീട് വേർതിരിച്ചെടുക്കുന്നതാണ്. ഈ മൂന്നു കേസുകളിലും കസ്റ്റംസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്