മലപ്പുറം: പതിനഞ്ചുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവിനെ മഞ്ചേരി പോക്സോ അതിവേഗ കോടതി ജീവിതാന്ത്യം വരെ തടവിനും 6,60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മദ്രസാധ്യാപകനും പ്രവാസിയുമായ 48 കാരെനായാണ് ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. ഭാര്യ പുറത്തുപോയ സമയം പ്രതി കുട്ടിയെ കിടപ്പു മുറിയിലേക്ക് ബലമായി കൊണ്ടു പോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. 2021 മാര്‍ച്ച് മാസത്തിലാണ് സംഭവം. തുടര്‍ന്ന് ഒക്ടോബര്‍ മാസം വരെ പലതവണ പീഡിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ബഷീര്‍ ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരന്‍ 25 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 40 രേഖകളും ഹാജരാക്കി. എന്‍ സല്‍മ, പി ഷാജിമോള്‍, ജോബിനി ജോസഫ് എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ലെയ്സണ്‍ ഓഫീസര്‍മാര്‍.
പോക്സോ ആക്ടിലെ അഞ്ച്(ജെ) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എല്‍) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എന്‍) പ്രകാരം ജീവപര്യന്തം കഠിന തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം നാലു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ പോക്സോ ആക്ടിലെ ഒമ്പത്(എല്‍) പ്രകാരം ഏഴ് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, ഒമ്പത് (എം) പ്രകാരം ഏഴ് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. ഈ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം ഒരോ മാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷം വെറും തടവും പതിനായിരം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടാഴ്ചത്തെ തടവ് എന്നിങ്ങനെ വേറെയും ശിക്ഷയുണ്ട്.
ശിക്ഷ ഒരുമിച്ചനുഭവിച്ചനുഭവിച്ചാല്‍ മതി. എന്നാല്‍ ജീവപര്യന്തം എന്നത് മരണം വരെ കഠിന തടവെന്ന് കോടതി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. പ്രതി പിഴയടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.
വിനയായത് കൊറോണ, തെളിവായത് ഡി എന്‍ എ
പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട് പതിനഞ്ചുകാരി ഗര്‍ഭിണിയായ കേസില്‍ നിര്‍ണ്ണായക തെളിവായത് ഡി എന്‍ എ പരിശോധന ഫലം. കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രത്യേക യോഗം ചേരുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സിക്ക് തീരുമാനമെടുക്കുകയും അബോര്‍ഷന്‍ ചെയ്യുകയുമായിരുന്നു. ഇതിലൂടെ ലഭിച്ച ബ്രൂണം ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് പിതാവ് തന്നെയാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് കണ്ടെത്തിയത്.
മദ്രസ അധ്യാപകനായി ജോലി ചെയ്തിരുന്ന പ്രതി പിന്നീട് വിദേശത്ത് ജോലിക്കായി പോയി. എന്നാല്‍ കൊറോണ വ്യാപനം മൂലം ജോലി നഷ്ടപ്പെട്ട് ഇയാള്‍ നാട്ടില്‍ തിരികെയെത്തി. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്‌കൂളുകളും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ കുട്ടിയും വീട്ടിലായി. 2021 മാര്‍ച്ച് മാസത്തിലെ ഒരു ദിവസം കുട്ടിയുടെ മാതാവ് തുണിയലക്കാനായി പുറത്തു പോയതായിരുന്നു. ഈ സമയം വീട്ടില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ പിതാവായ പ്രതി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇത് തെറ്റാണെന്ന് പറഞ്ഞ കുട്ടിയോട് താനൊരു മദ്രസ അധ്യാപകനാണെന്നും ഇങ്ങനെയാണ് എല്ലാ പിതാക്കന്മാരും തങ്ങളുടെ കുട്ടികളെ ലാളിക്കുന്നതെന്നും ധരിപ്പിക്കുകയായിരുന്നു. മാത്രമല്ല ഇക്കാര്യം മാതാവിനോടോ മറ്റോ പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീണ്ടും ഏഴു മാസത്തോളം വീണ്ടും പീഡിപ്പിച്ചത്. ഇതിനിടെ കുട്ടിക്ക് ചര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും ആരംഭിച്ചു. മാതാവ് കുട്ടിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണിച്ചതോടെയാണ് പീഡന വിവരം പുറത്താകുന്നത്. സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള പിതാവു തന്നെ കുട്ടിയോട് കാണിച്ചത് തികച്ചും ക്രൂരതയാണെന്നും പ്രതി ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ എ സോമസുന്ദരത്തിന്റെ വാദം കോടതി അംഗികരിക്കുകയായിരുന്നു.
വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ വിചാരണ ചെയ്യണമെന്ന പൊലീസിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചായിരുന്നു ഇത്.