തിരൂര്‍: തിരൂര്‍ ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഒന്നാം വാര്‍ഷികം മാര്‍ച്ച് ആദ്യ വാരത്തില്‍ വിപുലമായി ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഭാഗമായി ‘ശിഹാബ് തങ്ങള്‍ അദൃശ്യ സാന്നിദ്ധ്യത്തിന്റെ നിലാക്കുളിര്’ എന്ന പേരില്‍ ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സെമിനാര്‍ നടക്കും. കൂടാതെ വൈദ്യ ശാസ്ത്ര രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന വിവിധ സെക്ഷനുകളുമുണ്ടാകും.
പരിപാടിയുടെ ഭാഗമായി ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലില്‍ കാത്ത് ലാബും നിയോനെറ്റല്‍ ഐ. സി.യു (നവജാത ശിശു തീവ്ര പരിചരണ കേന്ദ്രം) വും തുടക്കം കുറിക്കും. നിലവില്‍ 15 ഡിപ്പാര്‍ട്ടുമെന്റുകളിലായി അമ്പതോളം ഡോക്ടര്‍മാരും മുന്നൂറോളം സ്റ്റാഫുകളും സേവനം ചെയ്യുന്നുണ്ട്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി സഹകരിച്ച് കൊണ്ട് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കായി ശിഹാബ് തങ്ങള്‍ അക്കാഡമി ഓഫ് പാരാമെഡിക്കല്‍ സയന്‍സ് പ്രവര്‍ത്തന ക്ഷമമാണ്. വൈകാതെ ഇതിന്റെ കീഴില്‍ നഴ്‌സിംഗ് കോളേജും ആരംഭിക്കും.
വൃക്കരോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വിധം ' സേവ് യുവർ കിഡ്നി പ്രൊജക്റ്റ് ' എന്ന പേരില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തിവരികയാണ്. ഇപ്പോള്‍ തന്നെ അയ്യായിരത്തോളം രോഗികളെ പരിശോധനക്ക് വിധേയരാക്കി കഴിഞ്ഞു.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠന കാലത്ത് പ്രത്യേകം ആരോഗ്യ പരിരക്ഷ ലഭ്യമാകുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് ശിഹാബ് തങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം (ടടട) ആരംഭിച്ചു കഴിഞ്ഞു. നിര്‍ദ്ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം കണ്ടെത്തുന്നതിനായി ഒരു ചാരിറ്റി വിംഗ് നിലവിലുണ്ട്.
പത്ത് മാസത്തിനിടയില്‍ ഒന്നര ലക്ഷത്തോളം രോഗികള്‍ ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ചികിത്സക്കായി എത്തിക്കഴിഞ്ഞു. ആയിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലില്‍ ജന്മം നല്‍കി കഴിഞ്ഞു.
വിവിധ തലങ്ങളിലായി 250ഓളം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞുവെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി, ഡയറക്ടര്‍ സി. വി മുഹമ്മദ് അഷറഫ്, ഡയറക്ടര്‍ അബ്ദുള്ളക്കുട്ടി അമ്മേങ്ങര, സി. ഇ. ഒ ഹുസൈന്‍ നൂറുദ്ദീന്‍ കുഞ്ഞ്, സെക്രട്ടറി അഡ്വ. മുഹമ്മദ് മുസമ്മില്‍ പങ്കെടുത്തു.