നിലമ്പൂർ : ആദിവാസി മേഖലയിലെ ആതുരസേവനം കൊണ്ട് ശ്രദ്ധേയനായ ഡോ.പി.സി ഷാനവാസിന്റെ ദുരൂഹ മരണത്തിലും ആത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ഷാനവാസിന്റെ സുഹൃത്തുക്കള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജിയില്‍ ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തേടി.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ സെക്രട്ടറി മനോജ് കേദാരത്തിന്റെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. മനോജിനു വേണ്ടി അഡ്വ. സി.എം മുഹമ്മദ് ഇഖ്ബാല്‍ ഹാജരായി.
മരണസമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്പാട് സ്വദേശി എ.കെ അനീഷ് സ്ത്രീപീഢനക്കേസില്‍ 10 വര്‍ഷവും 3 മാസവും കഠിന തടവിന് ശിക്ഷിക്കപ്പെട്ടതും ഷാനവാസിന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന പേരില്‍ സുഹൃത്തുക്കള്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തതുമടക്കമുള്ള ദുരൂഹതകളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ സെക്രട്ടറി മനോജ് കേദാരം ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
2015 ഫെബ്രുവരി 13 ന് അര്‍ധരാത്രി കോഴിക്കോട്ടെ പാര്‍ട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ നിലമ്പൂരിലേക്കു മടങ്ങുന്നതിനെടയാണ് ഷാനവാസിന്റെ മരണം. നിലമ്പൂരില്‍ നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും മൂന്നുമാസത്തിനിടെ ശിരുവാണിയിലേക്കും സ്ഥലം മാറ്റിയതിനെ തുടര്‍ന്നുള്ള മനോവേദനയില്‍ അധികൃതര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി ഷാനവാസ് ജീവന്‍വെടിഞ്ഞു എന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
എന്നാല്‍ ഷാനവാസിന്റെ മരണം ആത്മഹത്യയല്ലെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍. മദ്യത്തിന്റെ അംശവും ശ്വാസ നാളത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഷാനവാസ് മരണപ്പെട്ടിട്ടും രണ്ടു മണിക്കൂര്‍ നേരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കാറോടിച്ചു പോവുകയും കുളിപ്പിച്ച് വസ്ത്രം മാറ്റി തൊട്ടടുത്ത നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കാതെ എടവണ്ണയിലെ ക്ലിനിക്കിലെത്തിച്ചതും ഉത്തരം കിട്ടാത്ത സമസ്യകളാണ്. മദ്യലഹരിയില്‍ ഛര്‍ദ്ദിച്ചപ്പോള്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ശ്വാസ നാളത്തില്‍ കുടുങ്ങിയതാവാം മരണകാരണമെന്നായിരുന്നു പോലീസ് നിഗമനം. ഛര്‍ദ്ദിക്കുമ്പോള്‍ വായും മൂക്കും ബലമായി അമര്‍ത്തിപ്പിടിച്ചാലാണ് ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസനാളത്തില്‍ കുടുങ്ങാന്‍ സാധ്യതയേറുക. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്തു കൊണ്ട് ഷാനവാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചില്ല. മരണപ്പെട്ടശേഷം കുളിപ്പിച്ച് വസ്ത്രം മാറ്റിയ ശേഷം നിലമ്പൂര്‍ ജില്ലാശുപത്രിക്കുപകരം എന്തിനാണ് അത്യാഹിത ചികിത്സാസംവിധാനങ്ങളൊന്നുമില്ലാത്ത ക്ലിനിക്കില്‍ കൊണ്ടുപോയത്. ദുരൂഹമരണത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ അധികൃതര്‍ക്കെതിരെ പ്രചരണം നടത്തി മരണ കാരണം മറച്ചുവെച്ചു എന്നതെല്ലാം ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.
ഷാനവാസിന്റെ മരണശേഷം ഷാനവാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആത്മ ട്രസ്റ്റിന്റെ നേതൃത്വം സുഹൃത്തുക്കള്‍ ഏറ്റെടുത്തു. ദിവസങ്ങള്‍കൊണ്ട് ലക്ഷങ്ങള്‍ സമാഹരിച്ചു. ഷാനവാസിന്റെ മരണശേഷം ദുബായില്‍ അനുശോചനയോഗത്തില്‍ പങ്കെടുത്ത എഴുപതോളം മലയാളികള്‍ ഈ സഹായം പിന്നീടു ജീവകാരുണ്യപ്രവര്‍ത്തനം ഏറ്റെടുത്ത മരണസമയത്ത് ഷാനവാസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും സംഘത്തിനും നല്‍കാന്‍ തീരുമാനിച്ചു. പ്രതിമാസം ഏഴു ലക്ഷത്തോളം രൂപയാണ് ദുബായിയില്‍ നിന്നു മാത്രം ലഭിച്ചത്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ സമാഹരിച്ചു. പിന്നീട് അനീഷ് പീഢനക്കേസില്‍ ശിക്ഷിക്കപ്പെടുകയായിരുന്നു.
ഷാനവാസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായി ഫേസ്ബുക്കിലൂടെയാണു യുവതി സംഘടനയുമായും അനീഷുമായും അടുത്തത്. എന്‍ജിനീയറിങ് ബിരുദദാരിയായ യുവതിയെ അനീഷ് കോഴിക്കോട്ട് കണ്ടുമുട്ടുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി. എം.ബി.എ. ബിരുദധാരിയായ അനീഷ് മമ്പാട്ടെ ഒരു ധനികകുടുംബാംഗമാണ്. ഇതു മറച്ചുവച്ച് കടുത്തസാമ്പത്തികബാധ്യതയുള്ളതായി യുവതിയെ തെറ്റിദ്ധരിപ്പിച്ചു.
തുടര്‍ന്ന് ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബായിലെത്തി ജോലി ചെയ്യുകയായിരുന്നത്രേ. പിന്നീട് അനീഷിനു വിസ അയച്ചുകൊടുത്തെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇയാള്‍ മറ്റൊരു വിസയില്‍ സൗദിയിലേക്കു കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പോലീസില്‍ പരാതിപ്പെട്ടു. അനീഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
ഷാനവാസിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടുകാരനായ അഭിഭാഷകന്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. 14 തവണ പോലീസ് ആവശ്യപ്പെട്ടിട്ടും അഭിഭാഷകന്‍ മൊഴി നല്‍കാന്‍ പോലും എത്തിയില്ല.
ഷാനവാസിന്റെ പിതാവും കുടുംബവും ആദ്യഘട്ടത്തില്‍ ഷാനവാസിന്റെ സുഹൃത്തുക്കളുടെ ആത്മ ട്രസ്റ്റുമായി സഹകരിച്ചെങ്കിലും പിന്നീട് വിട്ടു നിന്നു. അനധികൃതമായി പണം പിരിക്കുന്നതിനെതിരെ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഷാനവാസിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കോടതിയെ സമീപിക്കാനോ നിയമനടപടികള്‍ക്കോ കുടുംബവും രംഗത്തിറങ്ങിയില്ല. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ഷാനവാസിന്റെ ദുരൂഹമരണവും സുഹൃത്തുക്കളുടെ സാമ്പത്തിക തട്ടിപ്പുകളും അട്ടിമറിച്ച സാഹചര്യത്തിലാണ് നീതിക്കായി മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്.