മലപ്പുറത്തെ 30കാരന്‍ മലാശയത്തില്‍ കടത്താന്‍ ശ്രമിച്ചത്  52 ലക്ഷം രൂപയുടെ സ്വര്‍ണം

Breaking Crime Keralam Local

മലപ്പുറം: മലാശയത്തില്‍ കടത്താന്‍ ശ്രമിച്ച  52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് കരിപ്പൂരി പോലീസിന്റെ പിടിയില്‍.
കരിപ്പൂര്‍ വിമാനത്താവളം വഴി  ഒരു കിലോയിലധികം സ്വര്‍ണ്ണം  കടത്താനുള്ള ശ്രമമാണ്  ഇന്ന് പോലീസ്  പൊളിച്ചത്. സംഭവത്തില്‍
മലപ്പുറം മേല്‍മുറി  സ്വദേശി മുഹമ്മദ് മുഹിയുദ്ദീനെ (30)പോലീസ് പിടികൂടി.
ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവ് ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാലു കാപ്‌സ്യൂളുകളായി  ഒളിപ്പിച്ച് കടത്താനാണ്  ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ഇന്നലെ  രാത്രി 9.30 മണിക്ക്  ജിദ്ദയില്‍   നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്  വിമാനത്തിലാണ്   കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10.20 മണിയോടെ വിമാനത്താവളത്തിന്  പുറത്തിറങ്ങിയ മുഹിയുദ്ദീനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. കുറച്ച് സമയം എയര്‍പോര്‍ട്ട് പരിസരത്ത് തങ്ങിയ മുഹിയുദ്ദീന്‍ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തിനോടൊപ്പം  കാറില്‍ കയറി പുറത്തേക്ക് പോകും വഴി  സീറോ പോയിന്റില്‍ വെച്ചാണ് മുഹിയുദ്ദീനെ   പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത്  ദാസിന്് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  മുഹിയുദ്ദീനെ പോലീസ്  കസ്റ്റഡിയിലെടുത്തത്.

 ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ മുഹിയുദ്ദീന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് മുഹിയുദ്ദീനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ മുഹിയുദ്ദീന്റെ വയറിനകത്ത്  സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 4 കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു മുഹിയുദ്ദീനെ  ജിദ്ദയില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. മുഹിയുദ്ദീനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.   കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 74-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.