പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മഞ്ചേരിയിലെ മുസ്ലിംലീഗ് മുന്‍ നഗരസഭാ കൗണ്‍സിലര്‍ തൂങ്ങി മരിച്ചു

Breaking Crime Keralam Local

മലപ്പുറം: മാനസിക വൈകല്യമുള്ള പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുസ്ലിംലീഗ് മുന്‍ നഗരസഭാ കൗണ്‍സിലര്‍ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചു. മരണം കേസില്‍ ഇന്ന് കോടതിയില്‍ വിസ്താരം നടക്കാനിരിക്കെ.
ദളിത് ലീഗ് നേതാവും മഞ്ചേരി മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന മംഗലശ്ശേരി കാളിയാര്‍തൊടി കുട്ടന്‍ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടനെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്.
ഏറെ രാഷ്ട്രീയ വിവാദങ്ങളും ചര്‍ച്ചക്കും ഈ കേസ് കാരണമായിരുന്നു. മഞ്ചേരി നഗരസഭയില്‍ പന്ത്രണ്ടാം വാര്‍ഡ് മംഗലശ്ശേരിയില്‍ കൗണ്‍സിലറായിരിക്കെ 2018 മാര്‍ച്ച് രണ്ടിനായിരുന്നു പൊലീസ് കുട്ടനെ അറസ്റ്റ് ചെയ്തത്. പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നായിരുന്നു കേസ്. കുട്ടി പരാതി നല്‍കിയെന്നറിഞ്ഞ് മുങ്ങിയ കുട്ടനെ ഗൂഡല്ലൂരിലെ ലോഡ്ജില്‍ വെച്ചാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൗണ്‍സലറുടെ രാജി ആവശ്യപ്പെട്ട് മഹിളാ മാര്‍ച്ച് അടക്കം നിരവധി സമരങ്ങള്‍ നടന്നിരുന്നു. പ്രതിപക്ഷം പലതവണ കൗണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചു. അവസാനം മുസ്ലിം ലീഗ് നേതൃത്വം ദളിത് ലീഗ് നേതാവായ കുട്ടനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ കേസ് അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് കാളിയാര്‍ തൊടി കുട്ടന്റെ മരണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ സി ഐ മുഹമ്മദ് ഹനീഫ, സി ഐ എന്‍ ബി ഷൈജു എന്നിവരെ ഇന്നലെ കോടതി വിസ്തരിക്കാനിരിക്കുകയായിരുന്നു. ഇതിനകം 14 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. വിധിയിലുള്ള ആശങ്കയായിരിക്കാം മുന്‍കൗണ്‍കൗണ്‍സിലറെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പതെന്ന് പൊലീസ് സംശയിക്കുന്നു.
അഡീഷണല്‍ എസ് ഐ ബഷീര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഷൊര്‍ണ്ണൂര്‍ ശാന്തി തീരത്ത് സംസ്‌കരിച്ചു. ഭാര്യ : ജാനകി. മക്കള്‍ : സുജീഷ്, സുനില്‍, സുധ, സുമ. മരുമക്കള്‍: നീതു, സുന്ദരന്‍, മഹേഷ