മലപ്പുറത്തെ എല്‍.പി. സ്‌കൂള്‍ അധ്യാപക പട്ടിക നിശ്ചിതകാല രാപ്പകല്‍ നിരാഹാരസത്യഗ്രഹമിരുന്ന ഉദ്യോഗാര്‍ഥികളെ ആരോഗ്യനില വഷളായി അവശരായ രണ്ട്‌പേരെ ആശുപത്രിയിലാക്കി

Breaking News

മലപ്പുറം: മാനദണ്ഡം പാലിക്കാതെ പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലയിലെ എല്‍.പി. സ്‌കൂള്‍ അധ്യാപകരുടെ മുഖ്യപട്ടിക മതിയായ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അനിശ്ചിതകാല രാപ്പകല്‍ നിരാഹാരസത്യഗ്രഹമിരുന്ന ഉദ്യോഗാര്‍ഥികളെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.


പൊലീസെത്തി ആംബുലന്‍സിലാണ് ഉദ്യോഗാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നു ദിവസമായി തുടര്‍ച്ചയായി നിരാഹാരമിരുന്ന രണ്ട് വനിത ഉദ്യോഗാര്‍ഥികളാണ് സമരത്തിനിടെ തളര്‍ന്ന അവശരായത്. സംഭവം അറിഞ്ഞ ഉടനെ മലപ്പുറം പൊലീസെത്തി ഉദ്യോഗാര്‍ഥികളെ രണ്ട് ആംബുലന്‍സുകളിലായി മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലാണ് പ്രേവശിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി മറ്റു രണ്ട് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം തുടര്‍ന്നു. തിങ്കളാഴ്ച തുടങ്ങിയ സമരത്തിന്റെ ഭാഗമായി വനിതകളായ ഉദ്യോഗാര്‍ഥികള്‍ ബുധനാഴ്ച ഉച്ചയോടെ തന്നെ ക്ഷീണിച്ച് അവശരായിരുന്നു. വൈകിട്ട് അഞ്ചോടെ ഇവരുടെ നില ഗുരുതരമാവുകയും വിവരം അറിഞ്ഞെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മറ്റുകയുമായിരുന്നു. സമരത്തിന്‌ െഎക്യദാര്‍ഢ്യവുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി സംഘടനകളും നേതാക്കളും സമരപന്തലിലെത്തിയിരുന്നു.


ടി.വി. ഇബ്രാഹിം എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, എ.െഎ.വൈ.എഫ് ഭാരവാഹികള്‍, വെല്‍ഫെയര്‍പാര്‍ട്ടി ഭാരവാഹികള്‍, കെ.എസ്.ടി.എം ജില്ലസമിതിയംഗം മുസ്തഫ മാസ്റ്റര്‍ തുടങ്ങിയവര്‍ സമരപന്തലിലെത്തി െഎക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് എല്‍.പി സ്‌കൂള്‍ അധ്യാപക ഉദ്യോഗാര്‍ഥികള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് അനിശ്ചിതകാല രാപ്പകല്‍ നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. ഇതുവരെ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ ഉദ്യോഗാര്‍ഥികള്‍ മരണം വരെ സമരം തുടങ്ങിയത്. അടുത്ത ഘട്ടം സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്കും വ്യാപിപ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു.