മഞ്ചേരി : കാട്ടില്‍ കാലികളെ മേയ്ക്കാന്‍ പോയ വയോധികനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) യില്‍ പൂര്‍ത്തിയായി. കുണ്ടൂര്‍ വെളിമിറ്റം കൊടീരി ബാവക്കുത്ത് മമ്മദീസയുടെ മകന്‍ ഐദ്രു (75) ആണ് കൊല്ലപ്പെട്ടത്. 2005 ജൂലൈ 18ന് രാത്രി എട്ടര മണിക്ക് കുറുംബലങ്ങോട് വെളിമിറ്റം കൊടീരി ഫോറസ്റ്റ് ഷെഡിനടുത്താണ് ഐദ്രുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എടക്കര എസ് ഐ പി സി ബിജുകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏറെക്കാലം അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു. പൊലീസിന് പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ വിദഗ്ദ അന്വേഷണം ആവശ്യപ്പെട്ട് ഐദ്രുവിന്റെ ഭാര്യ ആയിഷ ഹൈക്കോടതിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് മലപ്പുറം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ 2020 നവംബര്‍ 12ന് എടക്കര പാതിരിപ്പാടം ഇരട്ടയാംകുളം മുസ്ല്യാരകത്ത് മൂസ (38)യെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാലികളെ വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച 5000 രൂപ ഐദ്രു തന്റെ ബൈല്‍റ്റില്‍ സൂക്ഷിച്ചിരുന്നു. ഇത് കവരുന്നതിനായി ഐദ്രുവിനെ പ്രതി വടി, കല്ല് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൂടെ സ്ഥിരമായി കാലിമേയ്ക്കാന്‍ പോകുന്ന കുഞ്ഞിമുഹമ്മദ് ആണ് മൃതദേഹം ആദ്യമായി കാണുന്നത്. കുഞ്ഞിമുഹമ്മദ് അടക്കം ആകെയുള്ള 96 സാക്ഷികളില്‍ 46 പേരെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. പി പി ബാലകൃഷ്ണന്‍ കോടതി മുമ്പാകെ വിസ്തരിച്ചു. 11 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രതിക്ക് വേണ്ടി അഡ്വ. എം പി അബ്ദുല്‍ ലത്തീഫ് ഹാജരായി. കേസ് ഈമാസം 20ന് കോടതി പരിഗണിക്കും.
റിപ്പോർട്ട് : ബഷീര്‍ കല്ലായി