ആളൊഴിഞ്ഞ പറമ്പില്‍ 26കാരന്റെ മൃതദേഹം മരിച്ച നിഖിലിന് 6മാസം പ്രായമുള്ള കുഞ്ഞുണ്ട്

Breaking Keralam News

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടിപ്പടി – കീഴ്ചിറ റോഡില്‍ പൊന്‍മായില്‍ ഭാഗത്തെ ആളൊഴിഞ്ഞ വലിയകണ്ടം പറമ്പിലാണ് ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 7.30 മണിയോടെ പറമ്പില്‍ പശുവിനെ കെട്ടുന്നതിനായി വന്ന സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്.

ഫാറൂഖ് കോളേജ് പരുത്തിപ്പാറ റോഡില്‍ കുന്നുമ്മല്‍തടായി ഭരതന്റെ മകന്‍ നിഖിലി (26) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലോത്ത് ഷൂ തലക്ക് വച്ച് മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്തായി ഉപയോഗശേഷമുള്ള രണ്ട് സിറിഞ്ചുകളും മദ്യക്കുപ്പികളും കാണപ്പെട്ടിരുന്നു. ഇയാളോടൊപ്പം തലേ ദിവസം കാണപ്പെട്ടിരുന്ന പ്രദേശത്തെ യുവാവിനെ നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


മരണപ്പെട്ട നിഖിലിന്റെ പേരില്‍ കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനില്‍ വാറണ്ടായതടക്കം 3 കേസുകളും, തേഞ്ഞിപ്പലം സ്റ്റേഷനില്‍ 2 കേസുകളും നിലവിലുള്ളതായി പോലീസ് പറയുന്നു. താനുര്‍ ഡിവൈഎസ് പി മൂസ വള്ളിക്കാടന്‍, പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ്, ഫറോക്ക് സി. ഐ. ജി ബാലചന്ദ്രന്‍, എസ്.ഐ. രാധാകൃഷ്ണന്‍, എസ് ഐ ബാബുരാജ്, സി.പി.ഒ. ഷമ്മാസ് , രാജേഷ് പി.വി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഉച്ചക്ക് 12 മണിയോടെ മലപ്പുറത്ത് നിന്നും ഫോറന്‍സിക് വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുത്തിട്ടുണ്ട്. ഷീജയാണ് നിഖിലിന്റെ അമ്മ. ഭാര്യ: നീപ. 6 മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സഹോദരന്‍: ഷിഖില്‍