മലപ്പുറം എല്‍.പി സ്‌കൂള്‍ ടീച്ചര്‍ മുഖ്യപട്ടികയില്‍ വന്‍ അസംതുലിതാവസ്ഥ. മലപ്പുറത്തെ മുഖ്യപട്ടിക വിപുലീകരിക്കണം

Breaking Keralam News

മലപ്പുറം: എല്‍.പി സ്‌കൂള്‍ അധ്യാപക നിയമനത്തിന് പി.എസ്.സി 14 ജില്ലകളിലെയും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ നിലനില്‍ക്കുന്നത് വന്‍ അസംതുലിതാവസ്ഥ. 518 ആണ് നിലവില്‍ മലപ്പുറം ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന എല്‍.പി.എസ്.ടി ഒഴിവുകള്‍. എന്നാല്‍, ആയിരിക്കണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതിലേക്ക് നിയമനം നടത്താന്‍ പി.എസ്.സി പുറത്തുവിട്ടിരിക്കുന്നതാവട്ടെ 997 പേരുടെ മാത്രം മുഖ്യപട്ടികയാണ്. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
എല്‍.പി.എസ്.ടി (കാറ്റഗറി 516/2019) പരീക്ഷ നടന്നത് 2020 നവംബര്‍ 24നാണ്. മുന്‍ ലിസ്റ്റില്‍ (387/2014) 188 ഒഴിവുകള്‍ മാത്രം റിപോര്‍ട്ട് ചെയ്തപ്പോള്‍ അഞ്ചിരട്ടിയിലധികം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി 983 പേരുടെ മുഖ്യപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 2021 ഡിസംബര്‍ 10 വരെ കാലവധിയുണ്ടായിട്ടും ഈ പട്ടിക പ്രസിദ്ധീകരിച്ച് എട്ട് മാസത്തിനകം തീര്‍ന്നു. 1181 പേര്‍ക്ക് നിയമനം നല്‍കിയെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ആയിരക്കണക്കിന് ഒഴിവുകളുണ്ടായിട്ടും 997 പേരുടെ മാത്രം മുഖ്യപട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. റിപോര്‍ട്ട് ചെയ്ത ഒഴിവിന്റെ (518) മൂന്നിരട്ടി മുതല്‍ അഞ്ചിരട്ടിവരെ പേര്‍ പട്ടികയിലുണ്ടാവണമെന്നാണ് മാനദണ്ഡം. മുന്‍ റാങ്ക് പട്ടികയില്‍ നിന്ന് നടത്തിയ നിയമന ശിപാര്‍ശകളുടെ എണ്ണവും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കേണ്ടത്. നിലവിലെ മുഖ്യപട്ടികയിലുള്ളവരില്‍ പലരും നിശ്ചിതയോഗ്യതയില്ലാത്തവരും യു.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ്. ഇവര്‍ ഒഴിവാകുന്നതോടെ പട്ടിക വീണ്ടും ചെറുതാവും. മൂന്ന് കൊല്ലം വരെ കാലാവധി കിട്ടാറുള്ള റാങ്ക് ലിസ്റ്റ് രണ്ട് മാസത്തിനകം തീരാനാണ് സാധ്യത.
മലപ്പുറം ജില്ലയില്‍ രണ്ട് വര്‍ഷമായി സ്റ്റാഫ് ഫിക്‌സേഷന്‍ നടന്നിട്ടില്ല. റിട്ടയര്‍മെന്റും അന്തര്‍ ജില്ലാ സ്ഥലംമാറ്റവും എച്ച്.എം പ്രമോഷന്‍ വഴി 209 ഒഴിവുകള്‍, ജില്ലയില്‍ 13,541 കുട്ടികള്‍ വര്‍ധിച്ചത് മൂലമുള്ള ഒഴിവുകള്‍ കൂടി പരിഗണിച്ചാല്‍ ഈ അധ്യയന വര്‍ഷം കൂട്ടാതെ തന്നെ ആയിരത്തിന് മുകളില്‍ അധ്യാപരെ ജില്ലയില്‍ ആവശ്യമാണ്. ഏഴ് ഒഴിവ് മാത്രം റിപോര്‍ട്ട് ചെയ്ത കോട്ടയം ജില്ലയിലെ മുഖ്യപട്ടികയില്‍ 303 പേരുണ്ട്. 26 വീതം ഒഴിവുകളുള്ള കണ്ണൂരിലും ആലപ്പുഴയിലും യഥാക്രമം 400ഉം 403ഉം. ഇവിടങ്ങളില്‍ മുന്‍ ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടുമില്ല. എന്നാല്‍, ലിസ്റ്റ് നിലവിലില്ലാതിരുന്ന മലപ്പുറത്ത് പുതിയ ചുരുക്കപ്പട്ടികയില്‍ നിന്ന് ആയിരത്തില്‍ താഴെ പേരെ മാത്രം മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തുക വഴി ചെയ്തത് വലിയ അനീതിയാണ്.
. 50 ആയിരുന്നു മലപ്പുറത്തെ കട്ടോഫ് മാര്‍ക്ക്. എന്നാല്‍, ചില ജില്ലകളില്‍ 26.5 മാര്‍ക്ക് നേടിയവര്‍ വരെ മുഖ്യപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, മന്ത്രിമാര്‍, പി.എസ്.സി ചെയര്‍മാന്‍, അംഗങ്ങള്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ, മനുഷ്യാവകാശ, യുവജന, പട്ടികജാതി, വനിതാ കമീഷനുകള്‍ക്കും പരാതി നല്‍കി. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി സര്‍ക്കാരും പി.എസ്.സിയും കണക്കിലെടുക്കണം. 3000 പേരെയെങ്കിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കണം. പരിഹാരമില്ലെങ്കില്‍ പ്രത്യക്ഷസമരത്തിന് ഇറങ്ങാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
വാര്‍ത്താസമ്മേളനത്തില്‍ ദിവ്യ ജിതേഷ്, ഷബീര്‍ അന്‍സാരി, എസ്. വളര്‍മതി, രേഖ പങ്കെടുത്തു.