മാല പൊട്ടിക്കല്‍ വിരുതന്‍മാരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി

Breaking Crime Keralam Local

പെരിന്തല്‍മണ്ണ: ഏലംകുളത്തും അങ്ങാടിപ്പുറത്തും വെച്ച് സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത കേസുകളിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
പ്രതികളായ കൊല്ലം അഞ്ചാലുംമൂട് മുരുന്തല്‍ കൊച്ചഴിയത്ത് പണിയില്‍ ശശി(44), ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല തറയില്‍ ഉണ്ണിക്കൃഷ്ണന്‍(31), കാവാലം നാരകത്തറ ചെങ്ങളത്തില്‍ ദീപക്ക്(49) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ജനുവരി 12-ന് മലപ്പുറം പാണക്കാട് സ്‌കൂള്‍ അധ്യാപിക ജോലികഴിഞ്ഞ് അങ്ങാടിപ്പുറത്തെ വീട്ടിലേക്ക് പോകവേ ചിത്രാലയ റോഡില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവരുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞിരുന്നു. രണ്ടര പവനോളം തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്.
ഫെബ്രുവരി ഒന്‍പതിന് രാവിലെ പത്തരയോടെ ഏലംകുളം ബാങ്കില്‍ നിന്ന് വീട്ടിലേക്ക് പോകവേയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ത്രീയുടെ കഴുത്തിലെ മാല കവര്‍ന്നത്. 2.5 പവനോളം തൂക്കമുള്ള മാല ബൈക്കിന് പിന്നിലുള്ളയാളാണ് പൊട്ടിച്ചെടുത്തത്.
രണ്ടുസംഭവങ്ങളിലും ശശി, ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നും മോഷണമുതലാണെന്ന് അറിഞ്ഞിട്ടും മാല വാങ്ങി വില്‍പന നടത്തിയതിനാലാണ് ദീപക്ക് പ്രതിയായതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. മാരായ അരവിന്ദാക്ഷന്‍, സലീം, സീനിയര്‍ സി.പി.ഒ. ഷിഹാബ്, സി.പി.ഒ. മാരായ സന്ദീപ്, കൈലാസ് എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.