കോട്ടയം : ഉഴവൂരിൽ നാടിനെ നടുക്കി 82 കാരിയുടെ കൊലപാതകം. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പിയിൽ ഭാരതിയമ്മയെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് രാമന്‍കുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം നടന്നത്. ഇവരുടെ മക്കളായ സോമന്റെയും കുടുംബത്തിന്റെയും കൂടെ ചേറ്റുകുളത്തെ വീട്ടിലാണ് വയോധികരും താമസിച്ചിരുന്നത്. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭാരതിയമ്മ വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിൽ രാമൻകുട്ടിയെയും കണ്ടെത്തുകയായിരുന്നു.
വീട്ടുകാരിൽ നിന്നും വിവരങ്ങൾ ലഭിക്കാത്ത കൊണ്ടും എണ്പത്തഞ്ചുകാരൻ സംഭവങ്ങൾ കൃത്യമായി ഓർക്കെടുക്കാത്തതു കൊണ്ടും എന്താണ് നടന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നയുടന്‍ തന്നെ ഭാരതിയമ്മയെ ആശുപത്രിയിലേക്ക് മാറ്റിയതുകൊണ്ടു തന്നെ മൃതദേഹം നേരില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും പോലീസ് വ്യക്തമാക്കി.
മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രാമന്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഭാരതിയമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇവരുടെ മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്.