ചെന്നൈ: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തിയ ഇരുപത്തിമൂന്നുകാരി അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂരില്‍ ആണ് സംഭവം നടന്നത്. ബുഡാലൂര്‍ സ്വദേശിയായ പ്രിദയര്‍ശിനിയാണ് സുഹൃത്തിൽ നിന്ന് ഗർഭം ധരിച്ച് , പ്രസവിച്ചയുടനെ കുഞ്ഞിന്റെ പൊക്കിൾകൊടി പോലും മുറിക്കാതെ ആശുപത്രി ശുചിമുറിയിലെ ഫ്ലഷ് ടാങ്കില്‍ കുത്തിനിറച്ച് കൊന്നത്. കൊലപാതകം മറച്ചുവച്ചതിനു യുവതിയുടെ മാതാപിതാക്കളും പിടിയിലായി.
അവിഹത ഗർഭം നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ച യുവതി പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുകയും പ്രസവ ശേഷം ശുചിമുറിക്കകത്തു കയറി കുഞ്ഞിനെ ഫ്ലഷ് ടാങ്കില്‍ ഒളിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത പോലെ ആശുപത്രിയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു.
ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.