മലപ്പുറം രാമപുരത്ത് 70കാരിയെ കൊലപ്പെടുത്തിയ പേരമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

Breaking Crime News

മലപ്പുറം : മലപ്പുറം രാമപുരത്ത് വയോധിക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പേരമകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ജൂലായ് 16നാണ് രാമപുരം ബ്ലോക്ക് പടിയിലെ മുട്ടത്തില്‍ ആയിഷ (70) വീട്ടിലെ ശുചി മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആയിഷയുടെ പേരമകളുടെ ഭര്‍ത്താവായ മമ്പാട് സ്വദേശി നിഷാദ് അലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ കടബാധ്യതകളുള്ള നിഷാദ് അലി കവര്‍ച്ച ലക്ഷ്യം വെച്ചാണ് കൊലപാതകം നടത്തിയത്.

പ്രതി നിഷാദ് അലി, മരിച്ച ആയിഷ

കോഴിക്കോട് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആയിഷയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒറ്റക്ക് താമസിക്കുന്ന ആയിഷ പകല്‍ സ്വന്തം വീട്ടിലും രാത്രി സമീപത്തെ മകന്റെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. സംഭവ ദിവസം പേരകുട്ടികള്‍ വിളിക്കാനെത്തിയപ്പോഴാണ് രക്തം വാര്‍ന്ന് ശുചിമുറിയില്‍ ആയിഷയെ കണ്ടത്. ഉടനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്നും വ്യക്തമായിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും സി.സി.ടി.വി.ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.
സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ കഴിഞ്ഞയാഴ്ച കര്‍മ്മസമിതി രൂപവത്കരിച്ചിരുന്നു അതിന്റെ സമ്പൂര്‍ണ യോഗം ഞായറാഴ്ച്ച നടക്കാനിരിക്കെയാണ് അടുത്ത ബന്ധു കൂടിയായ പ്രതി വലയിലായത്.

പ്രതിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് താഴേ:..