ക്ഷേത്രത്തിന് സമീപത്തിരുന്ന് മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ മൂവര്‍ സംഘം തല്ലിക്കൊന്നു

Breaking India News

ക്ഷേത്രത്തിന് സമീപത്തിരുന്ന് മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ മൂവര്‍ സംഘം തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മീററ്റ സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണതൊഴിലാളിയുമായ പ്രവീണ്‍ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 3 പേരെ അറസ്‌ററ് ചെയ്തതായി പോലീസ് അറിയിച്ചു.

സുഹൃത്തുക്കളായ ദേവേന്ദ്ര, വിനോദ് എന്നിവര്‍ക്കൊപ്പം ഗംഗനഹര്‍ ഘട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കവെയാണ് അക്രമം ഉണ്ടായത്. തങ്ങള്‍ കഴിക്കുന്നത് മാംസമല്ലെന്നും റൊടിയും സോയയുമാണെന്ന് ഭക്ഷണപ്പൊതി കാണിച്ചുകൊടുത്തിട്ടും അക്രമികള്‍ ഉപദ്രവിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആര്‍മി ജീവനക്കാരനായ നിതിന്‍ ആണ് പ്രധാന പ്രതി. ആകാശ്, അശ്വനി എന്നിവരാണ് മറ്റു പ്രതികള്‍. അക്രമത്തിന് ശേഷം പ്രതികള്‍ വണ്ടിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രതി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.