തിരുവനന്തപുരം: ഭര്‍ത്താവിന്റെ സഹോദരി പോലീസായാല്‍ അവര്‍ക്കു എന്തുമാകാം? ഭര്‍ത്താവിന്റെ വീട്ടില്‍വെച്ചു വനിതാ പോലീസുകാരിയായ അവരുടെ സഹോദരിയും മാതാവും കൈ രണ്ടും പിടിച്ചുകെട്ടി. ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ രണ്ടാംനിലയില്‍നിന്നും താഴേ വീണ് നട്ടെല്ലും, കാലും ഒടിഞ്ഞ് മാസങ്ങളോളം കിടപ്പിലായി. സ്ത്രീധനമായി നല്‍കിയ 101പവന്‍ സ്വര്‍ണവും, വീടും പോരായെന്നും ഇനിയും സ്വര്‍ണംവേണമെന്നും പറഞ്ഞായിരുന്നു മര്‍ദനം. കുഞ്ഞിനും സൂര്യക്കും മാസം 10,000രൂപ ചെലവിന് നല്‍കാന്‍ കോടതി വിധിച്ചെങ്കിലും വര്‍ഷങ്ങളായ നയാപൈസപോലും തന്നില്ല. നിലവില്‍ പത്തരലക്ഷം രൂപയോളം നല്‍കാനുണ്ട്. സ്ത്രീധനമായി നല്‍കിയ സ്വര്‍ണമെല്ലാം വെള്ളിമൂങ്ങയും നാഗമാണിക്യവും വില്‍പന നടത്തുന്ന ബിസിനസ്സിലേക്കെന്ന് പറഞ്ഞു കൊണ്ടുപോയി. ഭര്‍ത്താവിന്റെ സഹോദരി പോലീസായതിനാല്‍ തന്നെ കേസുകളെല്ലാം അട്ടിമറിക്കുകയാണെന്നും കൊല്ലം പരവൂര്‍ സ്വദേശി സൂര്യ പറയുന്നു.
ഒരു തുണ്ടുകയറില്‍ ജീവിതം അവസാനിപ്പിക്കാനുള്ള കരുതിയെങ്കിലും ഏക മകനേയോര്‍ത്തപ്പോള്‍ മനസ്സിന് കരുത്തുകൂടി. സ്ത്രീധനത്തെ തുടര്‍ന്നുള്ള പീഡനങ്ങളും പെണ്‍കുട്ടികളുടെ ആത്മഹത്യകളും കേരളം ചര്‍ച്ചചെയ്യുമ്പോള്‍ നെഞ്ചകം തകര്‍ക്കുന്ന ജീവിതാനുഭവം തന്നെയാണ് സൂര്യക്കും പറയാനുള്ളത്.
സൂര്യ തന്റെ അനുഭവം മറുപുറം കേരളയോട് തുറന്നുപറയുന്നു…
എന്റെ പേര് സൂര്യ. ഡിഗ്രിക്ക് തിരുവനന്തപുരം എസ്.എന്‍.കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹാലോചന വരുന്നത്. ശേഷം വീട്ടുകാര്‍ നിയമപരമായി വിവാഹം കഴിപ്പിച്ചു.
ഭര്‍ത്താവ് രതീഷ് (നിശാന്ത്) കൊല്ലംചവറ സ്വദേശിയാണെങ്കിലും വിവാഹ സമയത്ത് താമസം കൊല്ലം ഉളിയക്കോവിലായിരുന്നു. ഇവരുടെ സഹോദരി സനീഷ് കുമാരി(പ്രീത) ചവറ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. മാതാവ്: ശിവാനി ഈ മൂന്നുപേരുമാണു തന്നെ ജീവിതംതന്നെ തകര്‍ത്തത്.
2008 ഏപ്രില്‍ 20നായിരുന്നു വിവാഹം. ഈ സമയത്ത് 101 പവന്‍ സ്വര്‍ണവും തിരുവനന്തപുരത്ത് ഒരു വീടും നല്‍കിയാണു വിവാഹം കഴിപ്പിച്ചത്. അമ്മയുടെ പേരിലുള്ള തിരുവനന്തപുരത്തെ വീട് തനിക്കാണെന്നു പറഞ്ഞാണു വിവാഹം കഴിപ്പിച്ചത്. തുടര്‍ന്ന് വിവാഹം കഴിഞ്ഞതിന് ശേഷം സ്വര്‍ണം കുറഞ്ഞുപോയെന്നും അവര്‍ക്ക് വീട് ഭര്‍ത്താവിന്റെ പേരില്‍ എഴുതിവെക്കണമെന്നും പറഞ്ഞായിരുന്നു പ്രശ്‌നം തുടങ്ങിയത്. തുടര്‍ന്നു അടിയും വഴിക്കുമെല്ലാം ഉണ്ടായി. എന്റെ അച്ഛന്റെ വീട് കൊല്ലാം പരവൂര്‍ ആര്. അവിടെ വെച്ചാണ് കല്യാണം നടന്നത്.
ഇവര്‍ ചവറ സ്വദേശികളായിരുന്നെങ്കിലും വീടുവെച്ചിരുന്നത് കൊല്ലം ഉളിയക്കോവിലായിരുന്നു. ഈ വീടിന്റെ വിലാസമാണു എന്റെ ആശുപത്രി രേഖയില്‍ നല്‍കിയിട്ടുണ്ടായിരുന്നത്. പക്ഷെ ഈ വീട് നിലവില്‍ ഇല്ല. അവിടെ മറ്റൊരു കുടുംബമാണിപ്പോള്‍ താമസിക്കുന്നത്. കല്യാണം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ കടങ്ങളെ കുറിച്ചു മനസ്സിലാവുന്നത്. നാട്ടുകാരുടെ അടുത്തുനിന്നും പണം കടംവാങ്ങിയിട്ട് അവിടെയുള്ളവര്‍ കേസുനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നു കോടതി മുഖാന്തരം വീട്ടില്‍ നോട്ടീസ് പതിക്കുകയായിരുന്നു.തുടര്‍ന്ന് ഈ വീട് വിറ്റാണ് അവരുടെ കടം വീട്ടിയത്. അങ്ങിനെ വിവാഹം കഴിഞ്ഞു എട്ടുമാസത്തിനുള്ളില്‍ വീടും നഷ്ടമായി.
തന്നെ വിവാഹം കഴിക്കാന്‍ എത്തിയപ്പോള്‍ എന്‍ജിനിയര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ എന്‍ജിനിയര്‍ ജോലി അല്ലായിരുന്നു.അന്നു വെള്ളിമൂങ്ങ, നാഗമാണിക്യം, രണ്ടു തലയുള്ള പാമ്പ് എന്നു പറഞ്ഞ് ഇന്റര്‍നാഷണല്‍ ബിസിനസ്സാണെന്നാണു പിന്നീട് പറഞ്ഞത്. ഇത്തരത്തിലുള്ള ബിസിനസ്സിലായിരുന്നു അദ്ദേഹം ഇറങ്ങിയിരുന്നത്. കോടികള്‍ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്കം വീട്ടുകാരുടെ മറ്റു ആവശ്യങ്ങള്‍ക്കുവേണ്ടിയും എന്റെ സ്വര്‍ണമെല്ലാം വിറ്റു. ഇതിനിടയില്‍ കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടു മര്‍ദനവും തുടങ്ങി. ഈ രീതിയില്‍ മുന്നോട്ടുപോകുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍തന്നെ ഞാന്‍ ഗര്‍ഭം ധരിച്ചു. തുടര്‍ന്നു കുറച്ചുകാലം ഞാന്‍ എന്റെ അമ്മയുടെ വീടായ തിരുവനന്തപുരത്തും താമസിച്ചിരുന്നു. പിന്നീട് മകന് ഒമ്പതുമാസം ആയപ്പോള്‍ എന്നെ ഭര്‍ത്താവ് അവരുടെ വനിതാപോലീസുകാരിയായ(ഹെഡ്‌കോണ്‍സ്റ്റബിള്‍) സഹോദരിയുടെ ചവറയിലെ വാടക വീട്ടില്‍കൊണ്ടുപോയി. ശേഷം മകന് 10മാസമുള്ളപ്പോഴാണ് അവരുടെ അക്രമത്തെ തുടര്‍ന്ന് ഭയന്ന് ഓടുന്നതിനിടയില്‍ ബാല്‍ക്കണിയില്‍നിന്നും താഴേക്കു വീഴുന്നത്. വീടിനത്തുവെച്ചും, റൂമില്‍ അടച്ചിട്ടും മര്‍ദിക്കുന്നതിനിടയില്‍ ഭയന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍നിന്നും താഴേക്കു വീണത്.
എന്റെ രണ്ടു കയ്യും പോലീസുകാരിയായ സഹോദരിയും, അവരുടെ അമ്മയും ചേര്‍ന്നു പിടിച്ചുകെട്ടി കൊടുക്കുകയായിരുന്നു. ശേഷം ഭര്‍ത്താവ് മര്‍ദിക്കുകയായിരുന്നു.ചുമരില്‍ ചേര്‍ത്ത്പിടിച്ച് അക്രമിച്ചു.ശേഷം ബലമായി കട്ടിലില്‍ കിടത്തി പുറത്തുകയറി ഇരുന്ന് കുനിച്ച് നിര്‍ത്തി ശക്തമായ ഇടിച്ചു.
തുടര്‍ന്നു നട്ടെല്ലിനും കാലിനും ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നു. ആദ്യം നാട്ടിലെ ആശുപത്രിയിലും പിന്നീട് എന്റെ മാമാന്‍ ഇടപെട്ട് തിരുവന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍കൊണ്ടുപോയി. സഹോദരിയുടെ വീട്ടില്‍ താമസിക്കാന്‍ വന്ന 14-ാം ദിവസമായ 2009 നവംബര്‍ 29നാണു അപകടം സംഭവിച്ചത്.
തുടര്‍ന്നു എന്നെ എന്റെ വീട്ടിലേക്കുകൊണ്ടുവന്നിരുന്നു. ശേഷം അസുഖം ചെറിയ രീതിയില്‍ മാറിയപ്പോഴാണ് താന്‍ പോലീസില്‍ പരാതി നല്‍കിയത്. 2010ല്‍ ആദ്യം വേളിയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ശേഷം പേട്ട പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ചെയ്തു. കേസില്‍ പോലീസുകാരിയായ ഭര്‍ത്താവിന്റെ സഹോദരി മൂന്നാംപ്രതിയായതിനാല്‍ തന്നെ മൂന്നു മാസം കേസ് പോലീസുകാര്‍ പൂഴ്ത്തിവെച്ചു.
കേസില്‍ ഒന്നാംപ്രതി ഭര്‍ത്താവും, രണ്ടാംപ്രതി അവരുടെ മാതാവുമായിരുന്നു. പരമാധികേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നു അന്നത്തെ ദക്ഷിണമേഖലാ ഐ.ജിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതോടെയാണു കേസില്‍ അന്വേഷണം ആരംഭിച്ചത്. ശേഷമാണു എഫ്.ഐ.ആര്‍ കോടതിയിലെത്തിയത്. നിലവില്‍ എഫ്.ഐ.ആര്‍ സി സി. 4/2011 പ്രകാരം സ്ത്രീധന പീഡനക്കേസ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. തനിക്കു അനുകൂലമായി വിധിവരുമെന്നു കാത്തിരിക്കുകയാണ് താനിപ്പോള്‍. എന്നാല്‍ തന്നെ അക്രമിക്കാന്‍ ഉണ്ടായിരുന്ന അവരുടെ വനിതാ പോലീസുകാരിയായ സഹോദരി ആ സമയത്ത് സ്‌പെഷ്യല്‍ ഡ്യൂട്ടിയുണ്ടായിരുന്നതായി വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇത് എങ്ങിനെയാണ് ഇവര്‍ ചെയ്തതെന്നു എനിക്കറിയില്ല. ഇതെല്ലാം ശരിക്കും കണ്ടുപിടിക്കേണ്ടതുണ്ട്.
അപകടം നടന്ന വാടക വീട്ടില്‍ താന്‍ 14ദിവസം മാത്രമാണ് താമസിച്ചത്. ഈദിവസങ്ങളില്‍ അവരുടെ വനിതാപോലീസുകാരിയായ സഹോദരിയും അവിടെ തന്നെയായിരുന്നു. പിന്നീട് കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് താമസം എന്നാണു പറഞ്ഞത്. നിയമം പാലിക്കേണ്ടവര്‍ തന്നെ അവര്‍ക്കുവേണ്ടി നിയമം ലംഘിച്ച് വളച്ചൊടിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.
ആദ്യം ആഡംബര ജീവിതമായിരുന്നു. വീട് മുഴുവന്‍ എയര്‍കണ്ടീഷന്‍ ആയിരുന്നു. ഒരു ഇന്നോവ, ഷിഫ്റ്റുമല്ലൊം ഉണ്ടായിരുന്നു. അവസാനം കടങ്ങള്‍ തീര്‍ക്കാന്‍ എല്ലാം വില്‍പന നടത്തി.
ഇപ്പോഴും നിയമപരമായി വിവാഹബന്ധം വേര്‍പിരിഞ്ഞിട്ടില്ല. അവരുടെ കൂടെ താമസിക്കാന്‍ എനിക്ക് ഭയമാണ്. എന്റെ സ്വര്‍ണവും മറ്റും നല്‍കാന്‍ കഴിയാത്തതിനാല്‍ അവര്‍ വേര്‍പിരിയാതെ കഴിയുകയാണ്. എന്നിട്ടും അവര്‍ മറ്റൊരു വിവാഹം കഴിച്ചതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സ്ത്രീധന നിരോധനകേസും ഗാര്‍ഹിക പീഡനക്കേസും ഒരുമിച്ചാണു നല്‍കിയിരുന്നത്. തുടര്‍ന്ന് 2015ല്‍ ഗാര്‍ഹിക പീഡനക്കേസില്‍ തനിക്ക് അനുകൂലമായി കോടതി വിധിച്ചു. ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഇനി തന്നെ ഉപദ്രവിക്കാന്‍ പാടില്ലെന്നും താന്‍ താമസിക്കുന്ന ഇടത്തേക്കു വരരുതെന്നും ശല്യംചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഒരുപോലീസുകാരിയുള്ള ബലത്തിലാണ് ഉപദ്രവത്തിലാണ് തന്നെ അവര്‍ ക്രൂരമായി മര്‍ദിച്ചത്. അവരെ സഹായിക്കാന്‍ ഒരുപാട് പോലീസുകാര്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് പോലീസുകാരുടെ ഭാഗത്തുനിന്നും അനുകൂലമായ ഒന്നും ഇതുവരെ ലഭിച്ചില്ല. കോടതി ചെലവിന് 10,000രൂപ മാസം തരാന്‍ വിധിച്ചിട്ടും അതുപോലും വര്‍ഷങ്ങളായി തന്നിട്ടില്ല. നിലവില്‍ പത്തര ലക്ഷത്തോളം രൂപ തനിക്ക് തരാനുണ്ട്. ഒരിക്കല്‍പോലും തനിക്ക് ചെലവിന് പണം തന്നിട്ടില്ല. പോലീസുകാര്‍ ഇയാളെ കുറിച്ചു അന്വേഷിക്കുമ്പോള്‍ സഹോദരി ഇടപെട്ട് അവരെ പറഞ്ഞയക്കുകയാണ്. മൂന്നുവര്‍ഷത്തോളമായി അറസ്റ്റ് വാറന്റ് ഭര്‍ത്താവിനെതിരെ പോയിക്കൊണ്ടിരിക്കുകയാണ്, ഇപ്പോള്‍ മറ്റൊരു സ്ത്രീയോടൊപ്പം രഹസ്യമായി ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. മകനെ ഇതുവരെ കണ്ടിട്ടില്ല. ഡി.ജി.പിക്കും, തിരുവനന്തപുരം കമ്മീഷണര്‍ക്കും ഉടന്‍ ഒരു പരാതികൂടി നല്‍കാനിരിക്കുകയാണ്.