മഞ്ചേരി : 17കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസില്‍ യുവാവ് റിമാന്റില്‍. ഇടുക്കി തൊടുപുഴ എടവട്ടി സ്വദേശി വണ്ണപ്പുഴച്ചാലില്‍ ഷഹബാന്‍ ഷാജി (22)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ യുവാവ് പിന്തുടര്‍ന്ന് വശീകരിക്കുകയായിരുന്നു. ഫറോക്കില്‍ പ്ലസ് ടുവിന് പഠിക്കുന്ന കുട്ടിയെ ഇക്കഴിഞ്ഞ 13ന് പുളിക്കലില്‍ നിന്നും പ്രലോഭിപ്പിച്ച് കാറില്‍ കയറ്റുകയായിരുന്നു. കൊണ്ടോട്ടിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തി കുട്ടിയെ മാനഭംഗപ്പെടുത്തി. കാറില്‍ നിന്നിറങ്ങി ഓടിയ കുട്ടി ബസ്സില്‍ കയറി വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളൊത്ത് കൊണ്ടോട്ടി പൊലീസിലെത്തി പരാതി നല്‍കി. 17ന് എസ് ഐ കെ ഫതില്‍ റഹ്മാന്‍ പ്രതിയെ അറസ്റ്റ് ചെയ്തു, കൃത്യത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കോടതി ഈ മാസം 26 വരെ റിമാന്റ് ചെയ്ത യുവാവ് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്റിലാണ്.
റിപ്പോർട്ട്: ബഷീർ കല്ലായി