താനൂര്‍ ബോട്ടപകടം: പരിക്കേറ്റവരെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു

Keralam News

താനൂർ : താനൂര്‍ ബോട്ടപകടത്തില്‍ പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. സംഭവം ഹൃദയഭേദകവും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബോട്ടപകടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ചികിത്സ നല്‍കിയ ഡോക്ടര്‍മാരെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു. തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, തഹസില്‍ദാര്‍ എസ്. ഷീജ, ആശുപത്രി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. ബോട്ടപകടത്തില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശികളുടെ വീട്ടിലും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു. നാല് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.