മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബോട്ട് ഡ്രൈവര്‍ ജിനേഷിനെ കാണാനില്ല. ഇയാള്‍ക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇന്നലെ അറസ്റ്റിലായ ബോട്ടുടമ നാസറില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചതായും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജീത് ദാസ്. നിലവില്‍ മലപ്പുറം എസ്.പിക്കു കീഴില്‍ താനൂര്‍ ഡി.വൈ.എസ്.പിയും സംഘവുമാണ് കേസന്വേഷിക്കുന്നത്. ബോട്ടിന്റെ ഉടമ ഒട്ടുംപുറം സ്വദേശിയും താനൂര്‍ പൊലീസ് സ്റ്റേഷന്റെ സമീപത്തെ താമസക്കാരനുമായ പാട്ടരകത്ത് നാസറിനെ (47) നരഹത്യ കുറ്റം ചുമത്തി പൊലീസ് ഇന്നലയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ മലപ്പുറം താലൂക്കാശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി.
സംഭവശേഷം കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് കടന്ന നാസറിനെ ഇന്നലെ വൈകിട്ട് ആറോടെ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം ആകാശവാണി പരിസരത്ത് നിന്നാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ നാസറും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഒളിവില്‍ പോവുകയായിരുന്നു. നെടുമ്പാശ്ശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി ഇത് ഉപേക്ഷിച്ചു. ഇന്നലെ രാവിലെ നാസറിന്റെ സഹോദരന്‍ സലാം, സഹോദര പുത്രന്‍ വാഹിദ്, അയല്‍വാസിയും സുഹൃത്തുമായ മുഹമ്മദ് ഷാഫി എന്നിവരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടാന്‍ അഭിഭാഷകനെ കാണാനാണ് നാസറിന്റെ കാറില്‍ മൂവരും കൊച്ചിയിലെത്തിയത്. സഹോദരന്റെ ഫോണിലേക്ക് നാസര്‍ വിളിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടുള്ളതായി കണ്ടെത്തിയത്.
ബോട്ട്പുതുക്കിപ്പണിതിരുന്നതായി സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ പൊലീസ് തയ്യാറായില്ല. ബോട്ട് ഡ്രൈവറും സഹായിയും ഒളിവിലാണ്. ബോട്ട് ദുരന്തം അന്വേഷിക്കാന്‍ താനൂര്‍ ഡി.വൈ.എസ്.പി വി.വി.ബെന്നി, കൊണ്ടോട്ടി എ.സി.പി വിജയ ഭാരത് റെഡ്ഢി, താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്ജ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം എസ്.പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
അതേസമയം, ബോട്ട് ദുരന്തത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 19ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.