കലി തുള്ളി കാട്ടാന. മരണം മുന്നില്‍ കണ്ട് കുടുംബം. കൈക്കുഞ്ഞ് ഉള്‍പ്പടെ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

News

മലപ്പുറം: നാടുകാണി ചുരത്തില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രണം. കൈക്കുഞ്ഞ് ഉള്‍പ്പടെ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. രാത്രി ഒമ്പതരയോടെ ചുരത്തില്‍ തണുപ്പന്‍ ചോലക്ക് സമീപമണ് ആനയുടെ ആക്രമണം ഉണ്ടായത്. വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി സ്വദേശികളായ കൂട്ടിലാടി മണ്‍സൂര്‍ (35), മണ്‍സൂറിന്റെ മകന്‍ റബീഹ് (4), മതാവ് സുബൈദ (85), സഹോദരന്റെ ഭാര്യ ഷംനഷെറിന്‍, മകന്‍ ആമില്‍ (ഒന്നര) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഗൂഡല്ലൂരിലെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് ചുരത്തില്‍ കാട്ടാനകൂട്ടത്തിന്റെ മുന്നില്‍ അകപ്പെട്ടത്. റോഡരികിലും സമീപവുമായി അഞ്ച് ആനകളാണുണ്ടായിരുന്നത്. ഇതില്‍ മാറി നില്‍ക്കുകയായിരുന്ന ഒരാന കാറിന് നേരെ പാഞ്ഞെടുക്കുകയായിരുന്നു. ആന അടുതെത്തിയതോടെ കാര്‍ ഓടിച്ചിരുന്ന മണ്‍സൂര്‍ കാര്‍ ഓഫാക്കി. കാറിന്റെ മുന്നിലെ ബംമ്പര്‍ ആന ചവിട്ടി തെറിപ്പിച്ചു. ബോണറ്റിലും ആന മുട്ട് മടക്കി ചവിട്ടി. പരാക്രമം കണ്ട് ഇവരുടെ കാറിന്റെ പിന്നിലുണ്ടായിരുന്ന മറ്റൊരു കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകളും മുളയില്‍ തട്ടി തകര്‍ന്നു. മറ്റു വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ കണ്ടതോടെ ചിഹ്നം വിളിച്ച് ഒറ്റയാന്‍ പിന്തിരിഞ്ഞ് മറ്റു ആനക്കൂട്ടത്തോടൊപ്പം കാട് കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. കാറിന്റെ മുന്‍ ഭാഗം തകര്‍ന്നെങ്കിലും ഈ വാഹനത്തില്‍ തന്നെയാണ് കുടുംബം ചുരം ഇറങ്ങിയെത്. ആനമറിയിലെ വനം ചെക്ക്‌പോസ്റ്റില്‍ വിവരം നല്‍കി.

കലി തുള്ളിയ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും കുടുംബം രക്ഷപ്പെട്ടത് മണ്‍സൂറിന്റെ മനകരുത്ത് കൊണ്ട് മാത്രമാണ്. കാറിന് നേരെ പാഞ്ഞെടുക്കുന്ന കരിവീരനെ കണ്ടതോടെ മണ്‍സൂര്‍ സൈഡ് ഗ്ലാസുകള്‍ ഉയര്‍ത്തി കാര്‍ ഓഫാക്കി. കുടുംബാംഗങ്ങളോട് ഒച്ചവെക്കാതെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. കാറിന്റെ മുന്‍ഭാഗത്തെ ബംമ്പര്‍ ആന ചവിട്ടി തെറിപ്പിച്ചപ്പോഴും കാറിലുണ്ടായിരുന്നവര്‍ അലറി കരഞ്ഞില്ല. കാറിന്റെ ബോണറ്റില്‍ മുട്ടുമടക്കി ചവിട്ടിയ ആന ഒച്ച ഒന്നും കേള്‍ക്കാതെ വന്നതോടെ പിന്‍വാങ്ങുകയായിരുന്നു. ചുരം ഇറങ്ങുന്നതിനിടെ റോഡരികില്‍ മേയുന്ന ആനകള്‍ മണ്‍സൂറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാര്‍ അരിക് ചേര്‍ത്ത് നിര്‍ത്തിയപ്പോഴാണ് കൂട്ടത്തിലൂണ്ടായിരുന്ന ഒറ്റയാന്‍ കാറിന് നേരെ പാഞ്ഞടുത്തത്. പിന്നില്‍ മറ്റു വാഹനങ്ങള്‍ വന്നു നിന്നതോടെ റിവേഴ്‌സെടുത്ത് പോരാനും കഴിയാതെ വരുകയായിരുന്നു.
രാത്രി പകല്‍ എന്നില്ലാതെ ചുരത്തില്‍ കാട്ടാനകള്‍ ഉണ്ടാവാറുണ്ടെങ്കിലും യാത്രകാര്‍ക്ക് നേരെ ആക്രമണത്തിന് മുതിരാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രകാരന്റെ പിറകെ ഒറ്റയാന്‍ കൂടിയതായി പറയുന്നുണ്ട്.