ഇടുക്കി : വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന സുഹൃത്ത് പിടിയിൽ. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് പോലീസിന്റെ കസ്റ്റഡിയിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാതായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റമേൽക്കുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീൺ നൽകിയ മൊഴി.
രാജ്‌കുമാറിന് മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്ത ശേഷംമരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടില്‍ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. പ്രതിയെ കോടതിയിൽ ഹാജരാക്കും.