മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ഥിനി നാലുദിവസം എംബിബിഎസ് ക്ലാസിലിരുന്നിട്ടും അധികൃതരാരും അറിഞ്ഞില്ല. ഞെട്ടലും അത്ഭുതവും ഉണ്ടായ സംഭവം അരങ്ങേറിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍!..

News

മലപ്പുറം: മലപ്പുറത്തെ പ്ലസ്ടു വിദ്യാര്‍ഥിനി നാലുദിവസം എംബിബിഎസ് ക്ലാസിലിരുന്നിട്ടും അധികൃതരാരും അറിഞ്ഞില്ല. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലാണ് ഞെട്ടലും അത്ഭുതവും ഉണ്ടായ സംഭവം അരങ്ങേറിയത് . എംബിബിഎസ് പ്രവേശനപരീക്ഷാ യോഗ്യത പോലുമില്ലാത്ത കുട്ടിയാണ് നാലുദിവസം ഒരു സംശയത്തിനും ഇടയാക്കാതെ ക്ലാസിലിരുന്നത്. അഞ്ചാംദിവസം കുട്ടി ഹാജരാകാതെ വന്നപ്പോഴാണ് കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

നവംബര്‍ 29നാണ് മെഡിക്കല്‍ കോളേജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ തുടങ്ങിയത്. 245 പേര്‍ക്കു പ്രവേശനം ലഭിച്ച ഈ ബാച്ചിനൊപ്പമാണ് മലപ്പുറം സ്വദേശിനിയായ പ്ലസ്ടുക്കാരി കടന്നുകൂടിയത്. നാലുദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ പ്രവേശന രജിസ്റ്ററും ക്ലാസ് അറ്റന്‍ഡന്‍സ് റജിസ്റ്ററും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഒരു വിദ്യാര്‍ഥി അധികമുള്ളതായി കണ്ടെത്തിയത്. പ്ലസ്ടുക്കാരിയുടെ പേര് അറ്റന്‍ഡന്‍സ് രജിസറ്ററിലുണ്ട്, എന്നാല്‍ പ്രവേശന രജിസറ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ എങ്ങനെ വന്നുവെന്ന കാര്യം ദുരൂഹമാണ്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ കോളേജ് പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നവംബര്‍ 29,20, ഡിസംബര്‍ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളിലാണ് കുട്ടി മെഡിസിന്‍ ക്ലാസില്‍ ഇരുന്നത്. തനിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചുവെന്ന് കുട്ടി വാട്സ് ആപ്പിലും മറ്റും കൂട്ടുകാര്‍ക്ക് സന്ദേശമയച്ചിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം.എല്‍ ബെന്നിലാലുവിനാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും അന്വേഷണമുണ്ടാകും.