കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ജീവനക്കാരി മലപ്പുറം വാഴയൂരുകാരി പിടിയില്‍

News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ജീവനക്കാരി പിടിയില്‍. ക്ലീനിങ് സൂപ്പര്‍വൈസറായ മലപ്പുറം വാഴയൂര്‍ സ്വദേശിനിയായ കെ. സജിത(46)യാണ് 1812 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിന്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇവരെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് കസ്റ്റംസ് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലും രണ്ട് യാത്രക്കാരില്‍ നിന്നായി 518 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ജിദ്ദയില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, ഷാര്‍ജയില്‍ നിന്ന് എത്തിയ യുവതി എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. ഡിസ്‌ക് രൂപത്തില്‍ കാര്‍ട്ടണ്‍ ബോക്സില്‍ ഒളിപ്പിച്ച നിലയിലാണ് പാലക്കാട് സ്വദേശി മുഹമ്മദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.സ്റ്റീമറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വര്‍ണവും കരിപ്പൂരില്‍ പിടികൂടിയിരുന്നു. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 497 ഗ്രാം സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. ഇതിന് വിപണിയില്‍ 25,81,915 രൂപ മൂല്യം വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായതും ഈ മാസം തന്നെയാണ്. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കടത്ത് സ്വര്‍ണവും നിരവധി പാസ്‌പോര്‍ട്ട്കളും ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. 320 ഗ്രാമം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത്. മലപ്പുറം എസ് പി യുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.