കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ മൂന്നിടത്ത് സ്ഫോടനപരമ്പര. പടിഞ്ഞാറൻ കാബൂളിലുള്ള അബ്ദുൾ റഹിം ഷാഹിദ് ഹൈസ്കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായത്. സ്ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്‍ത് – എ – ബർചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത്. സ്കൂളിൽ ആക്രമണം നടത്തിയത് ചാവേറാണ് എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം സ്ഫോടനം പടിഞ്ഞാറൻ കാബൂളിലെ മുംതാസ് ട്രെയിനിംഗ് സെന്‍ററിന് സമീപത്താണുണ്ടായത്. ഇവിടെ അക്രമി ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കി അധികാരം പിടിച്ചത്. അതിന് ശേഷം ഇനി അഫ്ഗാനിസ്ഥാന്‍റെ ഭാവി തങ്ങളുടെ പക്കൽ സുരക്ഷിതമായിരിക്കുമെന്നായിരുന്നു താലിബാൻ ഭരണകൂടത്തിന്‍റെ അവകാശവാദം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം നിലവിലാരും ഏറ്റെടുത്തിട്ടില്ല.