കെട്ടിട ഉടമയുടെ നേതൃത്വത്തിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തതായി പരാതി

Crime Local News

കൊല്ലം: കട ഒഴിയാത്തതിന്റെ പേരിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തു. കരുനാഗപ്പള്ളിയിൽ ഞായറാഴ്ച പുലർച്ചെ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറോളം പേർ അക്രമം നടത്തിയതെന്നാണ് പരാതി. ഏഴു വർഷമായി കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമാണ് അക്രമകാരികൾ തല്ലിതകർത്തത്. രാവിലെ മൂന്നു ബസുകളിൽ എത്തിയ സംഘം കടയുടെ ഷട്ടറുകൾ തകർത്ത് സാധനസാമഗ്രികൾ നശിപ്പിക്കുകയായിരുന്നു.

ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി കടയുടെ മുൻഭാഗം പൊളിച്ച് നീക്കണമെന്നും എന്നാൽ കട പൂർണ്ണമായും ഒഴിയണമെന്നായിരുന്നു ഉടമയുടെ ആവശ്യമെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് അക്രമമെന്നും സ്ഥാപന ഉടമ രവീദ്രൻ പറഞ്ഞു. സ്ഥാപനം തല്ലിത്തകർത്ത് ലക്ഷങ്ങളുടെ ഉൽപ്പന്നങ്ങൾ കേടുപാട് വരുത്തിയതായും സി.സി.ടി.വി യുടെ ഡി.വി.ആർ ഉൾപ്പെടെ കടത്തിക്കൊണ്ട് പോയതായും ആരോപണമുണ്ട്. വലിയത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.