സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി

Keralam News

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഈ സമരമെന്നും മന്ത്രി കുറ്റപ്പെടുത്തി. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം എളുപ്പത്തിലെടുക്കാൻ പറ്റില്ലെന്നും ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും എല്ലാ മേഖലകളെയും ബാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കായി വേഗം വേഗം ചാര്‍ജ് കൂട്ടാന്‍ കഴിയുന്നതല്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്.