കൊല്ലം: പുത്തൂരില്‍ പതിനഞ്ചുകാരി മാതാപിതാക്കളുടെ കണ്‍മുന്നില്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുളള സംഘർഷത്തെ തുടർന്നാണ് ആത്മഹത്യ. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നീലിമയാണ് ജീവനൊടുക്കിയത്.
സ്കൂള്‍ വാര്‍ഷിക ദിനമായതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരേണ്ടതില്ല എന്ന് അറിയിച്ചിരുന്നെങ്കിലും നീലിമ പതിവ് പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. സ്കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് നീലിമയടക്കം ചില വിദ്യാര്‍ഥികള്‍ നില്‍ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കാണുകയും സ്‌കൂളിൽ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ അധ്യാപകരെത്തി വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി വിദ്യാര്‍ഥികളുടെ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. നീലിമയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടി വീട്ടിലേക്ക് പോകുന്ന വഴിയിൽ ബന്ധുവീടിനു മുന്നിലെ ആള്‍മറയില്ലാത്ത കിണറിലേക്ക് പെൺകുട്ടി ചാടുകയായിരുന്നു. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും നീലിമയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.