അടിമാലി: കോട്ടയത്ത് നിന്നും കാണാതായ അച്ഛന്‍റെയും മകളുടെയും മൃതദേഹങ്ങൾ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്‍റെ റിസര്‍വോയറില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ചെമ്പൻകുഴി കുരുവിക്കൂട്ടിൽ വിനീഷ് (49), മകൾ പാർവതി (17) എന്നിവരുടെ മൃതദേഹങ്ങളാണ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണു വിനീഷ് മകളെയും കൂട്ടി കുഴിത്തൊളുവിലുള്ള അമ്മയെ കാണാൻ പോയത്. അതിനുശേഷം വിനീഷിന്റെ ഭാര്യ ദിവ്യ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമാവാത്തതിനെ തുടർന്ന് പാമ്പാടി പൊലീസ് സ്റ്റേഷനിൽ രാത്രിയിൽ പരാതി നല്‍ക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍. അവസാനം ഫോണ്‍ ഉണ്ടായിരുന്നത് അടിമാലിയിലാണെന്ന് കണ്ടെത്തി. പിന്നീട് പുലർച്ചെ ഇവര്‍ സഞ്ചരിച്ച വിനീഷിന്‍റെ ബൈക്ക് കല്ലാർകുടി ഡാമിനു സമീപത്ത് കണ്ടെത്തി.
ഹെൽമറ്റും വീട്ടിൽ നിന്നു കൊണ്ടു പോയ വസ്ത്രങ്ങളടങ്ങിയ ബാഗും അവിടെ നിന്നും കണ്ടെടുത്തിരുന്നു. കുടുംബ പ്രശ്നങ്ങളാണു ആത്മഹത്യയ്ക്കു കാരണമെന്നാണു പൊലീസിൻെറ പ്രാഥമിക നിഗമനം.