കുറവൻകോണം കൊലപാതകം ; യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രേഖാ ചിത്രവുമായി പോലീസ്

Crime Keralam News

തിരുവനന്തപുരം : തിരുവനന്തപുരം കുറവൻകോണത്ത് കടയ്ക്കുള്ളിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രവുമായി പൊലീസ്. പൊലീസിന് ലഭിച്ച സി സി ടി വിയിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല. സാക്ഷികളുടെ വിവരണത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.

നെടുമങ്ങാട് സ്വദേശി വിനീത (38) യാണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിരുന്നു. ചോരവാർന്നാണ് മരണം സംഭവിച്ചത് . കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.

ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തുകയായിരുന്നു . സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞു വിട്ടിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവൻറെ മാല കാണാനില്ല. വിനീതയുടെ കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.