രാജ്യത്ത് കോവിഡ് മഹാമാരിയിൽ അനാഥരാക്കപ്പെട്ടത് ഒരുലക്ഷത്തിൽ പരം കുട്ടികൾ

Health India News

ദില്ലി : കൊവിഡ് മഹാമാരി പിടിമുറുക്കിയ 2020 ഏപ്രിൽ മുതൽ 2022 ജനുവരി വരെ രാജ്യത്ത് അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തിൽ പരം കുട്ടികളെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ. 10,094 കുട്ടികൾക്കാണ് അച്ഛനെയും അമ്മയെയും നഷ്ടമായത്. രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം 1,36,910 ആണ്. കൊവിഡ് വ്യാപനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത് 488 കുഞ്ഞുങ്ങളാണ്.

കൊവിഡ് കെടുതികൾക്കിടയിൽ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സുവോ മോട്ടോ ആയി കേസ് പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി ദേശീയ ബാലാവകാശ കമ്മീഷനോട് ഇത് സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.

മൂന്നാം കൊവിഡ് തരംഗത്തിന്റെ സമയത്ത് കുട്ടികളെ കണക്കിലെടുത്തുകൊണ്ടുള്ള ഭാവി പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ വേണ്ടി, സംസ്ഥാനത്തെ ബാലാവകാശ കമ്മീഷനുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ക്രമീകരിച്ചു വരികയാണ് എന്നും കേന്ദ്ര കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.