കണ്ണംവെട്ടിക്കാവ് : കോവിഡ് കാലത്തെ കൊള്ളക്കാരായി കേരള ഗവൺമെന്റ് മാറിയെന്ന് മലപ്പുറം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. കോവിഡ് മഹാമാരിയുടെ ഭീതിയിൽ ജനം അമ്പരന്ന് നിൽക്കുമ്പോൾ ഗുണനിലവാരമില്ലാത്ത മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങി കോടികളുടെ വെട്ടിപ്പാണ് സംസ്ഥാന ഗവണ്മെന്റും ആരോഗ്യവകുപ്പും നടത്തിയിട്ടുള്ളതെന്നും വെന്റിലേറ്റർ മുതൽ ഗ്ലൗസ് വരെയുള്ള മെഡിക്കൽ ഉപകരണങ്ങളും ജീവൻ രക്ഷാ ഔഷധങ്ങളുമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമ്മീഷനും അഴിമതിക്കും മാത്രമായി ഭരണം എന്നതിലേക്ക് ഇടതുമുന്നണിയുടെ സർക്കാർ അധപതിച്ചിട്ടുണ്ടെന്നും ഇതേകുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ടുവരണമെന്ന് നൗഷാദ് മണ്ണിശ്ശേരി ആവശ്യപ്പെട്ടു.
പുളിക്കൽ പഞ്ചായത്ത് കണ്ണംവെട്ടിക്കാവ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചിറക് യൂണിറ്റ് സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.കെ കോയമോൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഫാത്തിമ തഹ്‌ലിയ, പി.കെ.സി. അബ്ദുറഹിമാൻ, നസീം പുളിക്കൽ, കെ.എം.സൽമാൻ, വി.പി. ഷജ്‌നി ഉണ്ണി, പി.കെ. അബ്ദുള്ളക്കോയ, സുഹൈൽ ടി.പി. , മുബഷിർ ഒമാനൂർ എന്നിവർ പ്രസംഗിച്ചു. മൊയ്തീൻകുട്ടി ഹാജി പതാക ഉയർത്തി.