ഓട്ടിസം ബാധിച്ച ഒരു യുവാവിനെ സ്വന്തം അമ്മയും രണ്ടാനച്ഛനും തടവിലാക്കിയിരുന്ന മുറിയുടെ അങ്ങേയറ്റം പരിതാപകരമായ അവസ്ഥകൾ വെളിപ്പെടുത്തുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ ചർച്ചയാവുന്നത്. മാത്യു ലാംഗ്‍ലെ എന്ന ഇരുപത്തിരണ്ടുകാരനെയാണ് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് മരണത്തിന്‍റെ വക്കോളം എത്തിച്ചിരിക്കുന്നത്.
2020 ജൂൺ 2 -നാണ് യുവാവിനെ ഈ അവസ്ഥയിൽ കണ്ടെത്തുന്നത്. മുറിയിൽത്തന്നെ മലമൂത്രവിസര്‍ജ്ജനം നടത്തുന്ന അവസ്ഥയായിരുന്നു. യുവാവിന് ഗുരുതരമായി നിര്‍ജ്ജലീകരണം സംഭവിച്ചിരുന്നു. വെറും 39 കിലോ ഭാരം മാത്രമായിരുന്നു യുവാവിനുണ്ടായിരുന്നത്.
പൊലീസ് പുറത്തുവിട്ട ഫോട്ടോയിൽ ഛർദ്ദിയും മലവും മൂടിയ മുറിയിൽ മാലിന്യങ്ങളും മലിനമായ വസ്തുക്കളും കാണുന്നുണ്ട്. ഇത് തികച്ചും ഞെട്ടിക്കുന്നതാണ് എന്ന് നാഷണല്‍ ഓട്ടിസ്റ്റിക് സൊസൈറ്റി വ്യക്തമാക്കി. ഇത് മാപ്പർഹിക്കാത്ത കാര്യമാണെന്നും മാത്യു നേരിട്ടതിലൂടെ ഇനിയാര്‍ക്കും കടന്നുപോകേണ്ടി വരാതിരിക്കട്ടെയെന്നും അവർ വ്യക്തമാക്കി.
ഫെബ്രുവരി 18 -ന് ദമ്പതികൾക്കുള്ള ശിക്ഷ വിധിക്കും.