മഞ്ചേരി: വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ പുല്പറ്റ പഞ്ചായത്തില്‍ വനം വകുപ്പിന്റെ അനുമതി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹ്മാന് ഫോറസ്റ്റ് ഓഫിസര്‍ക്ക് നല്കിയ പരാതിയിലാണ് ഉത്തരവ്.
കഴിഞ്ഞ 21-ന് കാട്ടുപന്നിശല്യമുള്ള മേഖല സന്ദര്‍ശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ വിളകള്‍ നശിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഉപാധികളോടെ വെടിവെച്ചു കൊല്ലാനുള്ള അനുമതി നല്‍കിയത്.
കൊടുമ്പുഴ വനം സ്റ്റേഷന് പരിധിയില്‍ തോക്ക് ലൈസന്‍സുള്ള മൂന്ന് പേരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സേവനം ഉപയോഗിച്ച് പഞ്ചായത്തിന് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാമെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. ഷാജീവ് നല്കിയ ഉത്തരവില്‍ പറയുന്നു.
ഈ മേഖലയില്‍ തോക്കിന് ലൈസന്‍സുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അവര്‍ക്ക് കൂടി ഉപാധികളോടെ വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കും.