ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പുല്‍പ്പള്ളിയിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ട കോടാലി ഷിജു പിടിയില്‍

Crime Local News

സുല്‍ത്താന്‍ബത്തേരി: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ പുല്‍പ്പള്ളി അമരക്കുനി സ്വദേശി ഷിജു (കോടാലി ഷിജു -44) പിടിയിലായി. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളില്‍ പ്രതിയായ കോടാലി ഷിജുവിന്റെ പേരിൽ വധശ്രമം, പൊലീസിനെ ആക്രമിക്കല്‍, ആയുധം കൈവശം വെക്കല്‍, മയക്കുമരുന്ന് കൈവശം വെക്കല്‍, ആനയെ വെടിവെച്ചുകൊന്ന കേസ് തുടങ്ങിയ ഒട്ടേറെ കേസുകൾ നിലവിലുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന പ്രസീതയെ വിമാനടിക്കറ്റടക്കം എടുത്തുനല്‍കി വിളിച്ചുവരുത്തിയ ഷിജു ഭാര്യയോട് വഴക്കിടുകയും ആക്രമിക്കുകയുമായിരുന്നു. തലയ്ക്കും കൈക്കും വെട്ടേറ്റ പ്രസീത ഗുരുതര പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

കര്‍ണാടകയിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ വൈകീട്ട് ആറരയോടെ പുല്‍പ്പള്ളിയില്‍ നിന്നാണ് ഷിജുവിനെ പിടികൂടിയത്.