ഫിറോസാബാദ് : മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയില്‍ നിന്ന് പണം ലഭിക്കാൻ വേണ്ടി സ്വന്തം സഹോദരിയെ താലിചാര്‍ത്തിയ യുവാവിനെതിരെ കേസ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്താണ് യുവാവ് സ്വന്തം സഹോദരിയെത്തന്നെ കല്യാണം കഴിച്ചത്.
ഈ വിവാഹ പദ്ധതി അനുസരിച്ച് ഓരോ ദമ്പതികൾക്കും 35,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. കൂടാതെ വീട്ടുപകരണങ്ങൾ സമ്മാനിക്കുകയും വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.
ഡിസംബര്‍ 11 ന് ഫിറോസാബാദിലെ തുണ്ട്‌ലയില്‍ വെച്ച് നടന്ന വിവാഹമാണ് വിവാദമായത്. വിവാഹിതരായ ദമ്പതികളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവര്‍ക്ക് പുറമേ 51 ദമ്പതികളാണ് അന്ന് വിവാഹിതരായത്.
തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും ഇയാളുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.