മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി ക്കേസിലെ പ്രതി ഒളിവിൽ ;
പോലീസിന്റെ സഹായം തേടി വിജിലന്‍സ്

Crime Keralam News

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി ക്കേസിലെ പ്രതിയായ സീനിയർ എൻവയോൺമെന്‍റല്‍ എഞ്ചിനീയര്‍ ജോസ് മോന്‍ ഒളിവിലാണെന്ന് വിജിലൻസ് പറയുന്നു . ജോസ് മോനെ കണ്ടെത്താൻ വിജിലൻസ് പൊലീസിന്റെ സഹായം തേടി. ജോസ് മോന്‍റേത് അനധികൃത സമ്പാദ്യമെന്നും ഇയാള്‍ക്കെതിരെ നിയമ പ്രകാരം അഴിമതി കേസ് എടുക്കണമെന്നും വിജിലന്‍സ് അറിയിച്ചു. ജോസ് മോന്‍റെയും നേരത്തെ അറസ്റ്റിലായ ഹാരിസിന്റെയും സമ്പാദ്യങ്ങളെ പറ്റി പ്രത്യേക പരിശോധന നടത്തും.

കൊല്ലം എഴുകോണിലെ വീട്ടിൽ ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകൾ കണ്ടെത്തിയെടുത്തു. കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളുമാണ് കണ്ടെത്തിയത് . ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്‍റെ ഉടമയിൽ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു . ഈ കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ജോസ് മോന്‍റെ വീട്ടില്‍ ഇന്നലെ റെയ്ഡ് നടത്തിയത്. ജോസ് മോന്‍റെയും നേരത്തെ അറസ്റ്റിലായ ഹാരിസിന്റെയും സമ്പാദ്യങ്ങളെ പറ്റി പ്രത്യേകമായാ പരിശോധന നടത്തും.