ചെങ്ങന്നൂര്‍: യുവതി ആറു മാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്കി ആത്മഹത്യ ചെയ്തത് ഭര്‍തൃപിതാവിന്റെ പീഡനം മൂലമാണെന്ന തെളിവുകള്‍ പുറത്ത്. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് സൂര്യന് ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകന് കല്‍ക്കി (ആറുമാസം) എന്നിവരാണ് ഈമാസം എട്ടിന് രാത്രിയിലും ഒമ്പതിന് പുലര്‍ച്ചയുമായി മരിച്ചത്.
ആത്മഹത്യക്ക് പ്രേരണയായി തീര്‍ന്ന സംഭവങ്ങളെക്കുറിച്ചുള്ള കത്തും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അരമണിക്കൂറും ഒന്നര മിനിറ്റും മുപ്പത്തിമൂന്ന് സെക്കന്‍ഡുമുള്ള വീഡിയോകളും കയ്യിലുണ്ടെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. പക്ഷെ പരാതിയില്‍ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം.
ചെങ്ങന്നൂര്‍ ആലാ വിളവില്‍ ശിവദാസ് – ഉഷാദേവി ദമ്പതികളുടെ ഏക മകളായിരുന്നു അദിതി. വീട്ടില്‍ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കാണുന്നത്. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹരിപ്പാട് ഗ്രൂപ് മേല്‍ശാന്തി സൂര്യനും (31) അമ്മ ശ്രീദേവി അന്തര്‍ജനവും (57) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ എട്ടിനും ഒമ്പതിനുമായി മരിച്ചിരുന്നു. പിതാവ് ചികിത്സ വൈകിപ്പിച്ചതുകൊണ്ടാണ് സൂര്യന്റെ മരണം സംഭവിച്ചതെന്ന ഗുരുതര ആരോപണവും പുറത്തുവിട്ട കത്തിലുണ്ട്.